തിരുവനന്തപുരം : സംസ്‌ഥാനത്തെ കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഇന്ന് 4 ലക്ഷം ഡോസ് കോവിഡ് വാക്‌സിൻ കൂടി കേരളത്തിലെത്തും. 4,06,500 ഡോസ് കൊവിഷീൽഡ് വാക്‌സിനാണ് ഇന്ന് കേരളത്തിൽ എത്തുന്നത്. ആരോഗ്യവകുപ്പ് മന്ത്രി കെകെ ശൈലജയാണ് ഇക്കാര്യം വ്യക്‌തമാക്കിയത്. കൂടാതെ സർക്കാർ സംവിധാനങ്ങൾക്ക് ഒപ്പം തന്നെ സ്വകാര്യ ആശുപത്രികളിലും വാക്‌സിൻ വിതരണത്തിനുള്ള സൗകര്യങ്ങൾ സജ്‌ജമാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് മന്ത്രി വ്യക്‌തമാക്കി.
ഇന്ന് കേരളത്തിലെത്തുന്ന കോവിഡ് വാക്‌സിനിൽ തിരുവനന്തപുരത്ത് 1,38,000, എറണാകുളത്ത് 1,59,500, കോഴിക്കോട് 1,09,000 ഡോസ് വാക്‌സിനുകൾ വീതമാണ് എത്തുക. കൂടാതെ സംസ്‌ഥാനത്തെ വാക്‌സിൻ വിതരണം വേഗത്തിലാക്കുന്നതിന്റെ ഭാഗമായി കോവിഡ് മുന്നണിപ്പോരാളികൾക്ക് സ്‌പെഷ്യൽ ഡ്രൈവ് വഴി വാക്‌സിൻ നൽകുമെന്നും മന്ത്രി വ്യക്‌തമാക്കി. ഇന്ന് മുതൽ വാക്‌സിൻ വിതരണത്തിനായി വിവിധ ജില്ലകളിൽ സ്‌പെഷ്യൽ ഡ്രൈവ് ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
60 വയസിന് മുകളിലുള്ള ആളുകൾക്ക് വാക്‌സിൻ വിതരണം ചെയ്യുന്നത് സംബന്ധിച്ച് കേന്ദ്രത്തിന്റെ മാർഗനിർദേശം ലഭിച്ചാൽ ഉടൻ തന്നെ രജിസ്‌ട്രേഷൻ നടപടികൾ ആരംഭിക്കുമെന്ന് അധികൃതർ വ്യക്‌തമാക്കി. സംസ്‌ഥാനത്തെ 300ഓളം സ്വകാര്യ ആശുപത്രികളിലാണ് വാക്‌സിൻ വിതരണത്തിനുള്ള സജ്‌ജീകരണങ്ങൾ ഒരുക്കുന്നത്. ഇതിലൂടെ വാക്‌സിനേഷൻ നടപടികൾ കുറച്ചു കൂടി വേഗത്തിലാക്കാൻ സാധിക്കും. കൂടാതെ കഴിഞ്ഞ ദിവസം വാക്‌സിനേഷൻ നടപടികൾ അവലോകനം ചെയ്യാനായി ചേർന്ന ഉന്നതല യോഗത്തിൽ കോവിഡ് മുന്നണിപ്പോരാളികളുടേയും, തിരഞ്ഞെടുപ്പ് ഡ്യൂട്ടിലുള്ള ഉദ്യോഗസ്‌ഥരുടേയും വാക്‌സിനേഷൻ നടപടികൾ വേഗത്തിലാക്കാൻ ആരോഗ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ട്.
Read also : കെജ്‌രിവാളിന്റെ സുരക്ഷ വെട്ടിക്കുറച്ചെന്ന് ഡെൽഹി സർക്കാർ; നിഷേധിച്ച് കേന്ദ്രം