തിരുവനന്തപുരം: സംസ്‌ഥാനത്ത് കൂടുതൽ മദ്യവിൽപന ശാലകൾ തുടങ്ങാനുള്ള ബെവ്കോയുടെ ശുപാർശ സർക്കാർ അംഗീകരിച്ചേക്കും. തിരക്ക് കുറക്കുന്നതിന്റെ ഭാഗമായി 175 മദ്യശാലകൾ കൂടി അനുവദിക്കണമെന്നാണ് ബെവ്കോയുടെ ശുപാർശ. ഫ്രൂട്ട് വൈൻ പദ്ധതിയും ഐടി പാർക്കുകളിൽ പബ്ബുകൾ ആരംഭിക്കുന്നതും മദ്യനയത്തിൽ ഉൾപ്പെടുത്താനും സാധ്യതയുണ്ട്.
നിലവിലുള്ള മദ്യശാലകളിൽ തിരക്കുകൂടുന്ന പശ്‌ചാത്തലത്തിൽ കൂടുതൽ സൗകര്യങ്ങളുള്ള പുതിയ ഔട്ട്ലെറ്റുകൾ തുടങ്ങാനാണ് ബെവ്കോയുടെ ശുപാർശ. നഗരസഭാ പ്രദേശങ്ങളിലെ തിരക്കുള്ള മദ്യശാലകൾക്ക് സമീപത്തും 20 കിലോമീറ്ററിലധികം ദൂരത്തിൽ മാത്രം ഔട്ട്ലെറ്റുകളുള്ള സ്‌ഥലത്തും ടൂറിസം കേന്ദ്രങ്ങളിലുമുൾപ്പടെ പുതിയ മദ്യവിൽപന ശാലകൾ തുടങ്ങണമെന്ന് ശുപാർശയിൽ പറയുന്നു.
തിരുവനന്തപുരം കോഴിക്കോട് കണ്ണൂർ വിമാനത്താവളങ്ങളിൽ ഡ്യൂട്ടി പെയ്‌ഡ് ആയും വിൽപന കേന്ദ്രങ്ങൾ ആരംഭിക്കണം. ഇത്തരത്തിൽ 6 വിഭാഗം സ്‌ഥലങ്ങളിൽ ഔട്ട്‌ലെറ്റുകൾ സ്‌ഥാപിക്കാനുള്ള ശുപാർശയിൽ അനുകൂല സമീപനമാണ് സർക്കാരിനുള്ളത്.
കാർഷികോൽപന്നങ്ങളിൽ നിന്നും വീഞ്ഞ് ഉൽപാദിപ്പിക്കുന്ന ഫ്രൂട്ട് വൈൻ പദ്ധതിയും മദ്യനയത്തിൽ പ്രഖ്യാപിച്ചേക്കും. സർക്കാർ മേഖലയിലാകും ഇതിന്റെ നിർമാണം. ഇതിനുപുറമെ നിയമസഭയിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ച ഐടി പാർക്കുകളിൽ പബ്ബുകൾ ആരംഭിക്കുന്നതും പുതിയ മദ്യനയത്തിൽ ഉൾപ്പെടും.
Most Read: നടിയെ ആക്രമിച്ച കേസ്; പ്രതികളെ കസ്‌റ്റഡിയിൽ വേണമെന്ന ആവശ്യവുമായി ക്രൈം ബ്രാഞ്ച്