കൊൽക്കത്ത: ഇടക്കാലത്ത് പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്ന മുകുള്‍ റോയ് തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് മടങ്ങിയെത്തിയതിൽ പ്രതികരിച്ച് പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. മറ്റുള്ളവരെപ്പോലെ മുകുൾ റോയ് ഒരു വിശ്വാസവഞ്ചകൻ ആയിരുന്നില്ലെന്ന് മമത പറഞ്ഞു.
”മുകുൾ റോയ് വീട്ടിലേക്ക് മടങ്ങി എത്തിയിരിക്കുന്നു. മറ്റുള്ളവരെപ്പോലെ അദ്ദേഹം ഒരിക്കലുമൊരു വിശ്വാസവഞ്ചകൻ ആയിരുന്നില്ല. അതെ, കൂടുതൽ പേർ വരും. ഓൾഡ് ഈസ് ഗോൾഡ്,” – മമത പ്രതികരിച്ചു.
മകൻ ശുബ്രൻഷുവിനൊപ്പം ബിജെപിയിൽ നിന്ന് കഴിഞ്ഞ ദിവസമാണ് മുകുൾ റോയ് തൃണമൂൽ കോൺഗ്രസിലേക്ക് മടങ്ങിയെത്തിയത്. പ്രതീക്ഷിച്ചതിലും മികച്ച സ്വീകരണമാണ് മുകുൾ റോയിക്കും മകനും തൃണമൂലിൽ ലഭിച്ചത്. ബംഗാളിൽ ആധിപത്യം സ്‌ഥാപിക്കുന്നതിന്റെ ഭാഗമായി തൃണമൂൽ കോൺഗ്രസിൽ നിന്ന് ബിജെപി ആദ്യം അടർത്തിയെടുത്ത നേതാവായിരുന്നു മുകുൾ റോയ്.
തനിക്ക് ബിജെപിക്കൊപ്പം തുടരാനാവില്ലെന്നും ബംഗാൾ മുഖ്യമന്ത്രിയാണ് ബംഗാളിലെയും ഇന്ത്യയിലെയും ഒരേയൊരു നേതാവെന്നും മുകുൾ റോയ് പ്രതികരിച്ചു. ആർക്കും ബിജെപിയിൽ തുടരാനാവില്ല. താൻ ബിജെപി വിടാനുണ്ടായ സാഹചര്യങ്ങൾ വിശദമായി പിന്നീട് അറിയിക്കും എന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു.
Most Read: അഭ്യൂഹങ്ങൾക്കിടെ സച്ചിൻ പൈലറ്റ് ഡെൽഹിയിൽ; കോൺഗ്രസ് നേതൃത്വവുമായി കൂടിക്കാഴ്‌ച നടത്തിയേക്കും