ന്യൂഡെൽഹി: മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട ഹരജികൾ ഇന്ന് സുപ്രീം കോടതിയുടെ പരിഗണനയിൽ. ഇന്നലെ കേരളം സത്യവാങ് മൂലം സമർപ്പിച്ച സാഹചര്യത്തിൽ ഹരജികൾ പരിഗണിക്കുന്നത് ഇന്നത്തേക്ക് മാറ്റിയിരുന്നു. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷാ പരിശോധന രാജ്യാന്തര വിദഗ്‌ധരുടെ നേതൃത്വത്തിൽ നടത്തണമെന്ന് ആവശ്യപ്പെട്ടാണ് കേരളം സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചത്.
സുരക്ഷാ പരിശോധന സമയബന്ധിതമായി പൂർത്തിയാക്കാൻ നിർദ്ദേശം നൽകണമെന്നും കേരളം ആവശ്യപ്പെട്ടു. അണക്കെട്ടിൽ പുതിയ സുരക്ഷാ പരിശോധന നടത്തണമെന്ന കേന്ദ്ര ജല കമ്മീഷന്റെ തൽസ്‌ഥിതി റിപ്പോർട്ടിനോടാണ് കേരളത്തിന്റെ മറുപടി. സുരക്ഷ സംബന്ധിച്ച് തൽസ്‌ഥിതി റിപ്പോർട് നൽകാൻ കേന്ദ്ര ജല കമ്മീഷന് അധികാരമില്ല. മേൽനോട്ട സമിതിയുടെ അറിവോ സമ്മതമോ ഇല്ലാതെയാണ് തൽസ്‌ഥിതി റിപ്പോർട്ടെന്നും കേരളം വ്യക്‌തമാക്കിയിരുന്നു.
റൂൾ കർവ്, ഗേറ്റ് ഓപ്പറേഷൻ ഷെഡ്യൂൾ, ചോർച്ച അടക്കമുള്ള വിഷയങ്ങളിൽ നൽകിയിരിക്കുന്ന ഹരജികളാണ് കോടതി പരിഗണിക്കുന്നത്. കേസിൽ കക്ഷി ചേരാൻ ഇടുക്കി എംപി ഡീൻ കുര്യാക്കോസ് നൽകിയ അപേക്ഷയും സുപ്രീം കോടതിക്ക് മുന്നിലുണ്ട്. ജസ്‌റ്റിസ് എഎം ഖാൻവിൽക്കർ ഉൾപ്പെടുന്ന ബെഞ്ചാണ് ഹരജികൾ പരിഗണിക്കുക.
Most Read: മകനെയും കുടുംബത്തെയും ചുട്ടുകൊന്ന സംഭവം; ഹമീദിനെ കസ്‌റ്റഡിയിൽ വാങ്ങും