ന്യൂഡെൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച് ഹരജികളിൽ ഇന്നും വാദം തുടരും. സുപ്രീം കോടതിയിൽ കേരളം ഇന്നലെ ആരംഭിച്ച വാദമാണ് ആദ്യം പൂർത്തിയാവുക. അണക്കെട്ട് സുരക്ഷിതമല്ലെന്നും അന്താരാഷ്‌ട്ര വിദഗ്‌ധർ ഉൾപ്പെടുന്ന സംഘം പരിശോധന നടത്തണമെന്നുമാണ് കേരളത്തിന്റെ ആവശ്യം. മുല്ലപ്പെരിയാർ മേൽനോട്ട സമിതി പുനഃസംഘടിപ്പിക്കണമെന്നും കേരളം കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, അന്താരാഷ്‌ട്ര വിദഗ്‌ധർ ഉൾപ്പെടുന്ന സംഘത്തെ സുരക്ഷാ പരിശോധനക്കായി നിയോഗിക്കേണ്ടതില്ലെന്നാണ് തമിഴ്‌നാടിന്റെ നിലപാട്. കേരളത്തിന്റെ ആവശ്യങ്ങൾ തള്ളി തമിഴ്‌നാട് സുപ്രീം കോടതിയിൽ സത്യവാങ് മൂലം സമർപ്പിച്ചിട്ടുണ്ട്. എന്നാൽ, തമിഴ്‌നാടിന് വെള്ളം നൽകുന്നതിലല്ല, ഡാമിന്റെ സുരക്ഷിതത്വത്തിലാണ് തർക്കമെന്ന് കേരളം ചൂണ്ടിക്കാട്ടി.
മേൽനോട്ട സമിതി പുനഃസംഘടിപ്പിക്കണമെന്നും കേരളം വാദിച്ചു. ഇരു സംസ്‌ഥാനങ്ങളിലെയും സാങ്കേതിക അംഗങ്ങൾ ഉൾപ്പെടുന്ന സമിതിയാണ് ഉണ്ടാക്കേണ്ടതെന്നും കേരളം വ്യക്‌തമാക്കി. അണക്കെട്ടിൽ അന്താരാഷ്‌ട്ര വിദഗ്‌ധരെ ഉൾപ്പെടുത്തി സുരക്ഷാ പരിശോധന നടത്തണമെന്ന ആവശ്യം കഴിഞ്ഞ ദിവസവും കേരളം ഉയർത്തിയിരുന്നു. മേൽനോട്ട സമിതിയുടെ അനുമതിയോ അറിവോ ഇല്ലാതെയാണ് കേന്ദ്ര ജലകമ്മീഷൻ റിപ്പോർട് സമർപ്പിച്ചതെന്നും കേരളം സമർപ്പിച്ച സത്യവാങ് മൂലത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് മേൽനോട്ട സമിതി പുനഃസംഘടിപ്പിക്കണമെന്ന ആവശ്യം കേരളം ഉയർത്തുന്നത്.
എന്നാൽ, അന്താരാഷ്‌ട്ര വിദഗ്‌ധരുടെ പഠനം ആവശ്യമില്ലെന്നാണ് തമിഴ്‌നാടിന്റെ വാദം. റൂൾ കർവ്, ഗേറ്റ് ഓപ്പറേഷൻ ഷെഡ്യൂൾ, ചോർച്ച അടക്കമുള്ള വിഷയങ്ങളിൽ നൽകിയിരിക്കുന്ന ഹരജികളാണ് കോടതി പരിഗണിക്കുന്നത്. കേസിൽ കക്ഷി ചേരാൻ ഇടുക്കി എംപി ഡീൻ കുര്യാക്കോസ് നൽകിയ അപേക്ഷയും സുപ്രീം കോടതിക്ക് മുന്നിലുണ്ട്. ജസ്‌റ്റിസ് എഎം ഖാൻവിൽക്കർ ഉൾപ്പെടുന്ന ബെഞ്ചാണ് ഹരജികൾ പരിഗണിക്കുക.
Most Read: പത്തടിപ്പാലത്തെ ചെരിവ്; മെട്രോയുടെ മുഴുവൻ തൂണുകളിലും പരിശോധന