മുംബൈ: ചാനൽ പരിപാടിക്കിടെ വിദ്വേഷ പരാമർശം നടത്തിയ റിപ്പബ്ളിക് ടിവി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിക്ക് നോട്ടീസ് അയച്ച് മുംബൈ പോലീസ്. മഹാരാഷ്‌ട്രയിലെ പാൽഘർ ജില്ലയിൽ സന്യാസിമാർ ആൾകൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവത്തിലും ലോക്ഡൗണിനിടെ ബാന്ദ്ര റെയിൽവേ സ്റ്റേഷനിൽ ഇതതര സംസ്ഥാന തൊഴിലാളികൾ തടിച്ചുകൂടിയതുമായി ബന്ധപ്പെട്ടും ചാനൽ ചർച്ചകളിൽ നടത്തിയ പരാമർശങ്ങളെ തുടർന്നാണ് മുംബൈ പോലീസിന്റെ കാരണം കാണിക്കൽ നോട്ടീസ്.
കോഡ് ഓഫ് ക്രിമിനൽ പ്രൊസീജ്യറിന്റെ 108-ാം വകുപ്പ് പ്രകാരമാണ് നോട്ടീസ് അയച്ചിരിക്കുന്നത്. വെള്ളിയാഴ്‌ച വൈകീട്ട് നാലിന് സ്‌പെഷ്യൽ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ്, അസിസ്‌റ്റന്റ് പോലീസ് കമ്മീഷണർ എന്നിവരുടെ മുമ്പാകെ ഹാജരാകാൻ നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കലാപത്തിന് പ്രേരണ നൽകൽ, മതസ്‌പർദ വളർത്തൽ തുടങ്ങി വിവിധ വകുപ്പുകൾ പ്രകാരമാണ് അർണബിനെതിരെ കേസെടുത്തിരിക്കുന്നത്.
സന്യാസിമാർ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ കഴിഞ്ഞ ഏപ്രിൽ 21ന് നടത്തിയ ചാനൽ ചർച്ചയിൽ, ഹിന്ദു ആയിരിക്കുന്നതും കാവി വസ്‌ത്രം ധരിക്കുന്നതും ക്രിമിനൽ കുറ്റമാണോ എന്നും കൊല്ലപ്പെടുന്നത് ഹിന്ദുക്കൾ ആവുമ്പോൾ പ്രതിഷേധം ഉയരാത്തത് എന്തുകൊണ്ടാണെന്നും ആയിരുന്നു അർണബിന്റെ വിവാദ പരാമർശം.
Also Read: ടി.ആര്‍.പിയില്‍ തിരിമറി ; റിപ്പബ്ളിക് അടക്കം മൂന്ന് ചാനലുകള്‍ക്കെതിരെ അന്വേഷണം
ടെലിവിഷൻ റേറ്റിങ് പോയന്റിൽ (ടി.ആർ.പി) തിരിമറി നടത്തിയതിന് നടപടി നേരിടുന്നതിന് ഇടയിലാണ് അർണബിനെതിരെ കുരുക്ക് മുറുക്കി മുംബൈ പോലീസിന്റെ പുതിയ നടപടി വരുന്നത്.