ഇടുക്കി: പണിക്കൻകുടിയിൽ വീട്ടമ്മയെ കൊലപ്പെടുത്തി അടുക്കളയിൽ കുഴിച്ചുമൂടിയ പ്രതിക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്. ഇടുക്കി ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് പ്രതിയെന്ന് സംശയിക്കുന്ന ബിനോയ്‌ക്കായി അന്വേഷണം നടത്തുന്നത്. പണിക്കൻകുടി സ്വദേശി സിന്ധുവിനെ കൊന്നു കുഴിച്ചുമൂടിയത് അയൽവാസിയായ ബിനോയ് തന്നെയെന്നാണ് പോലീസ് നിഗമനം.
കൊലപാതകത്തിന് ശേഷം തമിഴ്‌നാട്ടിലേക്കാണ് ബിനോയ് പോയത് എന്നാണ് പോലീസ് സംശയിക്കുന്നത്. അവസാനത്തെ ഫോണ്‍ ലോക്കേഷൻ കാണിച്ചത് അവിടെയാണ്. സംസ്‌ഥാനത്തിനകത്തും പുറത്തുമായി അന്വേഷണം നടത്താനാണ് തീരുമാനം. ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുന്നതിനുള്ള നടപടികളും തുടങ്ങിക്കഴിഞ്ഞു.
കഴിഞ്ഞ ദിവസമാണ് സിന്ധുവിന്റെ മൃതദേഹം ബിനോയിയുടെ വീട്ടിൽ നിന്ന് കണ്ടെത്തിയത്. ഓഗസ്‌റ്റ് 12 മുതലാണ് 45കാരിയായ സിന്ധുവിനെ കാണാതായതെന്ന് ബന്ധുക്കൾ വെള്ളത്തൂവൽ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. സിന്ധുവിനൊപ്പം താമസിച്ചിരുന്ന ബിനോയിയെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. ഇതിനിടെയാണ് കഴിഞ്ഞ ദിവസം ബിനോയിയുടെ വീടിന്റെ അടുക്കളയിൽ കുഴിച്ചുമൂടിയ നിലയിൽ സിന്ധുവിന്റെ മൃതദേഹം കണ്ടത്.
സിന്ധുവിനെ കൊന്നത് ശ്വാസംമുട്ടിച്ചാണെന്ന് പോസ്‌റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. സിന്ധുവിന് ക്രൂരമായി മർദ്ദനമേറ്റിരുന്നു. മർദ്ദനത്തിൽ വാരിയെല്ലുകൾ പൊട്ടിയെന്നും പോസ്‌റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്‌തമാക്കുന്നു. മൃതദേഹം ഒളിപ്പിക്കാൻ വൻ ശ്രമങ്ങളാണ് പ്രതി നടത്തിയത്. വസ്‍ത്രം പൂർണമായും മാറ്റി മൃതദേഹം പ്‌ളാസ്‌റ്റിക് കൊണ്ട് പൊതിഞ്ഞ ശേഷമാണ് അടുക്കളയിൽ കുഴിച്ചു മൂടിയത്. അന്വേഷണമുണ്ടായാൽ പോലീസ് നായ മണം പിടിച്ചെത്താതിരിക്കാൻ കുഴിയിലാകെ മുളക് പൊടി വിതറിയിരുന്നു.
Most Read: സുവേന്ദു അധികാരി ഹാജരാകണം; സിഐഡിയുടെ നോട്ടീസ്