മലപ്പുറം: ഒറ്റമൂലി വൈദ്യൻ ഷാബ ഷെരീഫിന്റെ കൊലപാതകത്തിലെ മുഖ്യപ്രതി ഷൈബിൻ അഷ്‌റഫിന്റെ വൻ സ്വത്ത് സാമ്പാദനം തേടി പോലീസ്. ഇയാൾ 300 കോടിയോളം രൂപയുടെ സ്വത്ത് സമ്പാദിച്ചിട്ടുണ്ടെന്നാണ് പോലീസിന്റെ കണക്ക്. പത്തു വർഷത്തിനിടെയാണ് ഈ സാമ്പത്തിക വളർച്ച.
നിലമ്പൂരിലെ വീട് വാങ്ങിയത് 2 കോടിയിലേറെ രൂപക്കാണെന്നും കണ്ടെത്തിയിട്ടുണ്ട്. നിരവധി ആഡംബര വാഹനങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഇയാൾ കൂടുതൽ കൊലപാതകങ്ങൾ നടത്തിയിട്ടുണ്ടോ എന്ന് പോലീസ് പരിശോധിക്കുകയാണ്. ഷൈബിൻ അതിബുദ്ധിമാനായ കുറ്റവാളിയെന്നും പോലീസ് പറയുന്നു.
ഒറ്റമൂലി രഹസ്യത്തിന് വേണ്ടിയായിരുന്നു പാരമ്പര്യ വൈദ്യനെ ഒരു വർഷത്തിലേറെ തടവിൽ പാർപ്പിച്ച ശേഷം കൊലപ്പെടുത്തിയത്. മൃതദേഹം വെട്ടിമുറിച്ചത് ഇറച്ചി വെട്ടുന്ന കത്തി ഉപയോഗിച്ചാണെന്ന് പോലീസ് കണ്ടെത്തി. ഒറ്റമൂലി രഹസ്യത്തിന് വേണ്ടി വൈദ്യൻ ഷാബ ഷെരീഫിനെ മർദ്ദിക്കുന്ന ദൃശ്യങ്ങളും പോലീസിന് ലഭിച്ചു. ദൃശ്യങ്ങളിൽ നിന്നും കൊല്ലപ്പെട്ട ഷാബ ഷെരീഫിനെ മൈസൂരിലെ ബന്ധുക്കൾ തിരിച്ചറിഞ്ഞിട്ടുണ്ട്.
മൈസൂർ സ്വദേശിയായ വൈദ്യൻ ഷാബാ ഷെരീഫിനെ 2019ലാണ് പ്രവാസി വ്യവസായി നിലമ്പൂർ കൈപ്പഞ്ചേരി സ്വദേശി ഷൈബിൻ അഷ്‌റഫിന്റെ നേതൃത്വത്തിലെ സംഘം നിലമ്പൂരിലേക്ക് തട്ടിക്കൊണ്ടു വന്നത്. മൈസൂരിലെ ഒരു രോഗിയെ ചികിൽസിക്കാനെന്ന പേരിൽ ചികിൽസാ കേന്ദ്രത്തിൽ നിന്ന് വൈദ്യനെ കൂട്ടിക്കൊണ്ടു വന്ന ശേഷം നിലമ്പൂരിൽ എത്തിക്കുകയായിരുന്നു.
മൂലക്കുരു ചികിൽസക്കുള്ള ഒറ്റമൂലി മനസിലാക്കി അത് വിപണനം ചെയ്യുകയായിരുന്നു മുഖ്യ പ്രതിയുടെ ലക്ഷ്യം. ഒന്നേ കാൽ വര്‍ഷത്തോളം തടവിലിട്ട് വൈദ്യനെ പ്രതികൾ ക്രൂരമായി പീഡിപ്പിച്ചു. 2020 ഒക്‌ടോബറിൽ ഇയാളെ കൊലപ്പെടുത്തി മൃതദേഹം കഷ്‌ണങ്ങളാക്കി പുഴയിൽ എറിയുകയായിരുന്നു.
Most Read: കള്ളപ്പണം; ജാർഖണ്ഡ് ഖനന വകുപ്പ് സെക്രട്ടറി അറസ്‌റ്റിൽ