ഡെൽഹി: സയ്യിദ് മുഷ്‌താഖ് അലി ട്രോഫിയിലെ ആദ്യ മൽസരത്തിൽ അടിപതറി കേരളം. ഗുജറാത്തിനെതിരെ 9 വിക്കറ്റിന്റെ ദയനീയ പരാജയമാണ് കേരളം ഏറ്റുവാങ്ങിയത്. കേരളനിരയിൽ ക്യാപ്റ്റൻ സഞ്‌ജുവിന് മാത്രമാണ് തിളങ്ങാനായത്.
ടോസ് നഷ്‌ടമായി ആദ്യം ബാറ്റ് ചെയ്‌ത കേരളത്തിന് നിശ്‌ചിത ഓവറിൽ 5 വിക്കറ്റ് നഷ്‌ടത്തിൽ 123 റൺസ് മാത്രമേ നേടാനായുള്ളൂ. മറുപടി ബാറ്റിംഗിൽ 15.3 ഓവറിൽ ഗുജറാത്ത് വിജയലക്ഷ്യം മറികടന്നു.
കേരളത്തിനായി 43 പന്തിൽ 54 റൺസാണ് സഞ്‌ജു നേടിയത്. 4 ബാറ്റർമാർ മാത്രമാണ് കേരളത്തിനായി ഇരട്ടയക്കം കടന്നത്. സച്ചിൻ ബേബി (19), മുഹമ്മദ് അസ്‌ഹറുദ്ദീൻ (13), വിഷ്‌ണു വിനോദ് (12) എന്നിവർക്കൊക്കെ മികച്ച തുടക്കം ലഭിച്ചെങ്കിലും അത് മുതലെടുക്കാനായില്ല. റോബിൻ ഉത്തപ്പ (9), ഷറഫുദ്ദീൻ എൻഎം (3) എന്നിവരും നിരാശപ്പെടുത്തി.
മറുപടി ബാറ്റിംഗിൽ ഗുജറാത്തിന്റെ പ്രിയങ്ക് പഞ്ചലും (66) എസ്‌ഡി ചഹാനും (50) ചേർന്ന ആദ്യ വിക്കറ്റ് കൂട്ടുകെട്ട് തന്നെ കേരളത്തെ മുട്ടുകുത്തിച്ചു. ഗുജറാത്തിനായി റൂഷ് കലാരിയ രണ്ട് വിക്കറ്റ് വീഴ്‌ത്തിയപ്പോൾ അർസാൻ നഗ്‌വസ്‌വല്ല, ഹർദ്ദിക് പട്ടേൽ, പീയുഷ് ചൗള എന്നിവർ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.
അനായാസമായി ആയിരുന്നു ഗുജറാത്ത് വിജയം സ്വന്തമാക്കിയത്. പ്രിയങ്ക് പഞ്ചലിനെ പുറത്താക്കിയ കെഎം ആസിഫ് മാത്രമാണ് കേരളത്തിനായി വിക്കറ്റ് നേടിയത്.
Most Read: 33ആമത് ജിമ്മി ജോര്‍ജ് ഫൗണ്ടേഷന്‍ അവാര്‍ഡ് അപര്‍ണ ബാലന്