തിരുവനന്തപുരം: സംസ്‌ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ ഐഡന്റിറ്റി കാര്‍ഡ് പരിശോധന കര്‍ശനമാക്കാന്‍ നിർദ്ദേശം നൽകി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ്. രോഗികളുടെ കൂട്ടിരിപ്പുകാരായി ഒരു സമയം ഒരാളെ മാത്രമേ അനുവദിക്കുകയുള്ളൂ. ഡോക്‌ടറുടെ നിര്‍ദ്ദേശാനുസരണം മാത്രമേ മറ്റൊരാള്‍ക്ക് കൂടി പാസ് അനുവദിക്കുകയുള്ളൂ. ജീവനക്കാരും മെഡിക്കല്‍, നഴ്‌സിംഗ് വിദ്യാര്‍ഥികളും നിര്‍ബന്ധമായും ഐഡന്റിറ്റി കാര്‍ഡ് ധരിച്ചിരിക്കണമെന്നും മന്ത്രി വ്യക്‌തമാക്കി.
ഒപ്പം തന്നെ സുരക്ഷാ ജീവനക്കാര്‍ ഐഡന്റിറ്റി കാര്‍ഡ് പരിശോധിച്ച് വ്യാജമല്ലെന്ന് ഉറപ്പ് വരുത്തണം. ഉത്തരവാദപ്പെട്ടവര്‍ ഇത് നിര്‍ബന്ധമായും നടപ്പിലാക്കണമെന്നും മന്ത്രി കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പൊതുജനങ്ങളും ജീവനക്കാരും ഇതുമായി സഹകരിക്കണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വ്യാജ ഡോക്‌ടറെ പിടികൂടിയ സാഹചര്യത്തിലാണ് മന്ത്രി മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്‌ടർക്ക് നിര്‍ദ്ദേശം നല്‍കിയത്.
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നടന്നത് ഒറ്റപ്പെട്ട സംഭവമാണെങ്കിലും ഇത്തരം കാര്യങ്ങൾ ഇനി ആവർത്തിക്കാതിരിക്കാൻ വേണ്ടിയാണ് കര്‍ശന നടപടി സ്വീകരിക്കുന്നത്. ആയിരക്കണക്കിന് ആളുകള്‍ പ്രതിദിനം വന്ന് പോകുന്ന സ്‌ഥലമാണ് മെഡിക്കല്‍ കോളേജുകള്‍. രോഗികള്‍ക്കോ ജീവനക്കാര്‍ക്കോ എന്തെങ്കിലും സംശയം തോന്നുന്നുവെങ്കില്‍ സുരക്ഷാ ജീവനക്കാരെ വിവരം അറിയിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Read also: ‘പ്രതീക്ഷിച്ച വിധി, കിരണിന് പരമാവധി ശിക്ഷ ലഭിക്കും’; വിസ്‌മയയുടെ മാതാപിതാക്കൾ