കൊച്ചി: മുട്ടിൽ മരംമുറി കേസിൽ പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് വീണ്ടും ഹൈക്കോടതി പരിഗണിക്കും. പ്രതികളായ റോജി അഗസ്‌റ്റിന്‍, ആന്റോ അഗസ്‌റ്റിന്‍, ജോസുകുട്ടി അഗസ്‌റ്റിന്‍ എന്നിവര്‍ നല്‍കിയ ജാമ്യാപേക്ഷയാണ് ഹൈക്കോടതി പരിഗണിക്കുന്നത്. ഇന്നലെ ജാമ്യാപേക്ഷ പരിഗണിച്ച കോടതി ഇന്നത്തേക്ക് മാറ്റുകയായിരുന്നു. കോടതി രേഖകൾ തങ്ങൾക്ക് ലഭിച്ചില്ലെന്ന് സർക്കാർ ചൂണ്ടിക്കാട്ടിയതിനെ തുടർന്നായിരുന്നു നടപടി. മതിയായ രേഖകൾ ഹാജരാക്കാൻ പ്രതികൾക്ക് ഹൈക്കോടതി ഇന്നലെ നിർദ്ദേശം നൽകിയിരുന്നു.
നിയമപരമായ നടപടികൾ മാത്രമാണ് തങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നാണ് പ്രതികൾ കഴിഞ്ഞ ദിവസം കോടതിയിൽ പറഞ്ഞത്. വനംവകുപ്പിൽ നിന്ന് മുൻകൂർ അനുമതി വാങ്ങിയിരുന്നു. സ്വകാര്യ വ്യക്‌തികളിൽ നിന്നാണ് തടികൾ വാങ്ങിയതെന്നും പ്രതികൾ വ്യക്‌തമാക്കി. റവന്യൂ-വനം വകുപ്പുകൾ തമ്മിലുള്ള പോരിൽ തങ്ങൾ ബലിയാടുകൾ ആവുകയായിരുന്നെന്നും പ്രതികൾ കോടതിയിൽ അറിയിച്ചു.
അതേസമയം, കോടിക്കണക്കിന് രൂപയുടെ മരംകൊള്ളയാണ് നടന്നതെന്നും ഉന്നതര്‍ക്ക് അടക്കം സംഭവത്തില്‍ പങ്കുണ്ടെന്നുമാണ് സംസ്‌ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്. നിലവില്‍ മുട്ടില്‍ മരംമുറിയുമായി ബന്ധപ്പെട്ട് 39 കേസുകളാണ് മൂന്ന് പ്രതികള്‍ക്കുമെതിരെ രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്.
പ്രതികള്‍ക്കെതിരെ ജൈവ വൈവിധ്യ നിയമം ചുമത്തി വനംവകുപ്പും കേസെടുത്തിട്ടുണ്ട്. അതിനാൽ ജാമ്യം ലഭിക്കല്‍ അത്ര എളുപ്പമാകില്ല. ആദിവാസി ഭൂവുടമകള്‍ ഉൾപ്പടെ ആകെ 67 പേരാണ് വനംവകുപ്പിന്റെ പ്രതിപ്പട്ടികയിലുള്ളത്. ഇതില്‍ ഭൂവുടമകളില്‍ നിന്നും അനധികൃതമായി മരം വാങ്ങി മുറിച്ചുകടത്തിയ മുഖ്യപ്രതികള്‍ക്ക് എതിരെയാണ് വനംവകുപ്പ് ജൈവവൈവിധ്യ നിയമപ്രകാരം കേസെടുത്തത്.
Most Read: മൽസ്യ തൊഴിലാളികള്‍ക്കായി ഗുജറാത്ത് സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല; രൂക്ഷ വിമര്‍ശനവുമായി മന്ത്രി