തിരുവനന്തപുരം: മുട്ടിൽ മരംമുറി കേസ് അട്ടിമറിക്കാൻ ശ്രമിച്ചെന്ന ആരോപണം നേരിടുന്ന ഐഎഫ്‌എസ് ഉദ്യോഗസ്‌ഥൻ എൻടി സാജൻ നടത്തിയത് ഗുരുതര ക്രമക്കേടുകളെന്ന് വനംവകുപ്പ്. ഇത് മറച്ചുവെച്ചാണ് മുഖ്യമന്ത്രിയുടെ ഓഫിസ് സാജനെതിരായ നടപടി വെറും സ്‌ഥലംമാറ്റത്തിൽ ഒതുക്കിയത്.
ജൂൺ 29ന് അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്‌റ്റ് കൺസർവേറ്റർ രാജേഷ് രവീന്ദ്രൻ വനംവകുപ്പിന് നൽകിയ അന്വേഷണ റിപ്പോർട്ടിൽ സാജന്റെ ക്രമക്കേടുകൾ വ്യക്‌തമാക്കിയിട്ടുണ്ട്. മേപ്പാടി റേഞ്ച് ഓഫിസർ എംകെ സമീർ നൽകിയ പരാതിയുടെ അടിസ്‌ഥാനത്തിലായിരുന്ന സാജനെതിരായ അന്വേഷണം.
മേപ്പാടിയിലെ മരംമുറി അന്വേഷിക്കാനെത്തിയ സാജൻ രഹസ്യവിവരം ലഭിച്ചെന്ന പേരിൽ അന്വേഷിച്ചത് മണിക്കുന്ന് മലയിലെ സ്വകാര്യ ഭൂമിയിൽ നിന്നുള്ള മരംമുറിയാണ്. മേപ്പാടി മരംമുറി കേസിൽ വനംവകുപ്പ് രജിസ്‌റ്റർ ചെയ്‌ത കേസിലെ പ്രതികളായ റോജി അഗസ്‌റ്റിൻ, ആന്റോ അഗസ്‌റ്റിൻ എന്നിവരാണ് മണിക്കുന്ന് മലയിലെ മരംമുറിയെ കുറിച്ച് സാജനെ അറിയിക്കുന്നതെന്നും 18 പേജുള്ള അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.
ഇതിന്റെ തെളിവായി ഇരുവരുടെയും ഫോൺ സംഭാഷണങ്ങളുടെ രേഖയും പുറത്തുവിട്ടിരുന്നു. മേപ്പാടിയിലെ മരംമുറി പുറത്ത് അറിയാതിരിക്കാനും ഇത് കണ്ടെത്തിയ ഉദ്യോഗസ്‌ഥനെ കുടുക്കാനും വേണ്ടിയായിരുന്നു ഒത്തുകളി. ഇതിൽ ഒരു മാദ്ധ്യമ പ്രവർത്തകനും പങ്കുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. അന്വേഷണം വഴിതിരിച്ച് വിടാനായിരുന്നു സാജന്റെ ലക്ഷ്യമെന്നും ഇത് ഗൗരവമായി തന്നെ കാണണമെന്നും അന്വേഷണ റിപ്പോർട്ടിൽ വ്യക്‌തമാക്കിയിരുന്നു. ഒരു സർക്കാർ ഉദ്യോഗസ്‌ഥന് ചേരുന്ന വിധത്തിലല്ല സാജൻ പ്രവർത്തിച്ചതെന്നും രാജേഷ് രവീന്ദ്രൻ കണ്ടെത്തി.
സാജനെതിരെ ശക്‌തമായ നടപടിയെടുക്കണമെന്നും അന്വേഷണം തീരുന്നത് വരെ ചുമതലകളിൽ നിന്ന് മാറ്റിനിർത്തണമെന്നും ആയിരുന്നു റിപ്പോർട്ടിലെ ശുപാർശ. ഇത് ശരിവെച്ചു കൊണ്ടാണ് പ്രിൻസിപ്പൽ ഫോറസ്‌റ്റ് കൺസർവേറ്ററും വനമന്ത്രിക്ക് റിപ്പോർട് നൽകിയത്. ഇത് അതേപടി മുഖ്യമന്ത്രിക്ക് കൈമാറിയെങ്കിലും നടപടിയെടുക്കാനും മാത്രമുള്ള തെറ്റ് സാജൻ ചെയ്‌തിട്ടില്ലെന്ന് ആയിരുന്നു മുഖ്യമന്ത്രിയുടെ ഓഫിസിലെ കണ്ടെത്തൽ. ഇതേതുടർന്നാണ് ശിക്ഷാ നടപടി സ്‌ഥലംമാറ്റത്തിൽ ഒതുങ്ങിയത്.
Also Read: ഉയർന്ന ടിപിആർ; സംസ്‌ഥാനത്ത് നിയന്ത്രണങ്ങൾ കർശനമാക്കിയേക്കും