തിരുവനന്തപുരം: മുട്ടിൽ മരംമുറി കേസിൽ എല്ലാ തെളിവുകളും പുറത്ത് വന്നിട്ടും മുഖ്യമന്ത്രി പിണറായി വിജയന് മൗനമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ കുറ്റപ്പെടുത്തി. ഡിഎഫ്ഒ ധനേഷിനെയടക്കം ഭീഷണിപ്പെടുത്തിയവരെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചതെന്നും കാര്യങ്ങൾ ഒന്നുമറിയാത്ത എകെ ബാലനാണ് എല്ലാത്തിനും മറുപടി പറയുന്നതെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു.
സംസ്‌ഥാനത്ത് ആർടിപിസിആർ പരിശോധനകൾക്ക് പ്രാധാന്യം നൽകണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. ഉദ്യോഗസ്‌ഥർ എഴുതി കൊടുക്കുന്നത് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും വായിക്കുക മാത്രമാണ് ഇവിടെ നടക്കുന്നത്. കോവിഡിനൊപ്പമുള്ള സാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിക്കാൻ നടപടിയില്ല. തകർന്ന സംവിധാനത്തിലെ പാളിച്ചകൾ പരിഹരിക്കാൻ നടപടി വേണമെന്നും വിഡി സതീശൻ ആവശ്യപ്പെട്ടു.
ഡിസിസി ഭാരവാഹികളുടെ പട്ടികയെക്കുറിച്ചും വിഡി സതീശൻ പ്രതികരിച്ചു. കോൺഗ്രസിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും വേഗത്തിൽ സംഘടനാ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നത്. വിവാദ പോസ്‌റ്ററുകൾ പതിപ്പിച്ചത് പാർടിക്കുള്ളില്‍ ഉള്ളവരാണെങ്കിൽ കർശന നടപടി ഉണ്ടാകും. ഗ്രൂപ്പുകൾക്ക് മുകളിൽ പാർടി തന്നെയാണ്, പുരയ്‌ക്ക് മീത വളർന്നാൽ വെട്ടിമാറ്റും; അദ്ദേഹം പറഞ്ഞു.
Most Read: വീടുകളില്‍ രോഗവ്യാപനം കൂടുന്നു, ജാഗ്രത കൈവിടരുത്; ആരോഗ്യമന്ത്രി