കൊച്ചി: ക്രിസ്‌ത്യൻ നാടാർ വിഭാഗത്തെ സംവരണ വിഭാഗത്തിൽ ഉൾപ്പെടുത്തിയ തീരുമാനം സ്‌റ്റേ ചെയ്യാനുള്ള ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സർക്കാർ അപ്പീൽ പോകും. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ അപ്പീൽ പോവാനാണ് തീരുമാനം. മറാത്ത കേസിന് മുൻപ് സംവരണം തീരുമാനിച്ചുവെന്നാണ് സർക്കാർ വാദം.
സുപ്രീം കോടതി വിധിക്ക് മുൻപുള്ള സംവരണ ഉത്തരവ് നിയമപരമായി നിലനിൽക്കുമെന്നും സർക്കാർ ചൂണ്ടിക്കാട്ടുന്നു. അടുത്തയാഴ്‌ചയാവും സർക്കാർ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന് അപ്പീൽ നൽകുക. സൗത്ത് ഇന്ത്യൻ യുണൈറ്റഡ് ചർച്ച് (എസ്ഐയുസി) ഒഴികെയുള്ള ക്രിസ്‌ത്യൻ നാടാർ വിഭാഗങ്ങളെ ഒബിസി പട്ടികയിൽ ഉൾപ്പെടുത്തിയ സംസ്‌ഥാന സർക്കാർ ഉത്തരവ് കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് സ്‌റ്റേ ചെയ്‌തത്.
മറാഠാ സംവരണവുമായി ബന്ധപ്പെട്ട് ജയ്‌ശ്രീ ലക്ഷ്‌മൺ റാവു പാട്ടീൽ കേസിലെ ഉത്തരവനുസരിച്ച് 102ആം ഭേദഗതിക്ക് ശേഷം രാഷ്‌ട്രപതി നിശ്‌ചയിക്കുന്നത് വരെ, പിന്നാക്കക്കാരുടെ പട്ടികയിൽ കൂട്ടിച്ചേർക്കൽ നടത്തുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് വിലയിരുത്തിയാണ് ഹൈക്കോടതി ഉത്തരവ്. എസ് കുട്ടപ്പൻ ചെട്ടിയാർ, അക്ഷയ് എസ് ചന്ദ്രൻ എന്നിവർ നൽകിയ ഹരജിയിലാണ് ജസ്‌റ്റിസ് പിബി സുരേഷ് കുമാർ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
ഭേദഗതിപ്രകാരം, 2018 ഓഗസ്‌റ്റ് 15 മുതൽ ഏതെങ്കിലുമൊരു വിഭാഗത്തെ സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കമാണെന്ന് നിശ്‌ചയിക്കാനുള്ള അധികാരം സംസ്‌ഥാന സർക്കാരിന് ഇല്ലെന്നായിരുന്നു ഹരജിക്കാരുടെ വാദം. രാഷ്‌ട്രപതിക്കാണ് ഇതിനുള്ള അധികാരം. മറാഠാ സംവരണക്കേസിലെ സുപ്രീം കോടതി ഉത്തരവും ഹരജിക്കാർ ചൂണ്ടിക്കാട്ടിയിരുന്നു.
Read Also: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കൂടുതൽ പേര്‍ക്ക് ദര്‍ശനാനുമതി