തിരുവനന്തപുരം: നാർക്കോട്ടിക് ജിഹാദ് വിവാദത്തിൽ മുഖ്യമന്ത്രി ചർച്ചക്ക് തയ്യാറാവണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സർക്കാർ എടുക്കുന്ന നടപടികളുമായി സഹകരിക്കാൻ പ്രതിപക്ഷം തയ്യാറാണ്. ഇരു വിഭാഗത്തിലെയും നേതാക്കളെ ഒരുമിച്ച് ഇരുത്തി സർക്കാർ ചർച്ചക്ക് അവസരം ഉണ്ടാക്കണമെന്നും വിഡി സതീശൻ ആവശ്യപ്പെട്ടു.
വിവാദം ആളി കത്താതിരിക്കാനാണ് താൻ ഇടപെട്ടത്. രണ്ട് സമുദായങ്ങൾ തമ്മിൽ സംഘർഷത്തിലേക്ക് പോവുന്നത് സർക്കാർ നോക്കി നിൽക്കുകയാണ്. സമൂഹ മാദ്ധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം മുഖ്യമന്ത്രി കാണുന്നില്ലേ? വർഗീയത ഉണ്ടാക്കുന്നവരെ പിടിക്കാൻ ആരുമില്ല; വിഡി സതീശൻ കുറ്റപ്പെടുത്തി.
നാർക്കോട്ടിക് ജിഹാദ് സംഘപരിവാർ അജണ്ടയാണെന്ന് വിഡി സതീശൻ നേരത്തെ പറഞ്ഞിരുന്നു. ക്രൈസ്‌തവ, മുസ്‌ലിം വിഭാഗങ്ങളെ അകറ്റുകയാണ് ലക്ഷ്യമെന്നും കുഴപ്പം ഉണ്ടാക്കാൻ മാത്രമായി വന്നിരിക്കുന്ന ചില ആളുകൾക്ക് അവസരം നൽകരുതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
സമൂഹത്തെ ഭിന്നിപ്പിക്കുന്ന തലത്തിലേക്ക് വിഷയം വളർത്തരുത്. കേരളത്തിൽ സമുദായ സംഘർഷം ഉണ്ടാകാതെ നോക്കണം. സമുദായ മൈത്രി നിലനിൽക്കണമെന്നാണ് ആഗ്രഹിക്കുന്നത്. ചിലർ കുഴപ്പങ്ങളുണ്ടാക്കാൻ മാത്രം ശ്രമിക്കുന്നു. സാമൂഹിക മാദ്ധ്യമ അക്കൗണ്ടുകൾ പലതും കൈകാര്യം ചെയ്യുന്നത് സംഘപരിവാറാണ്. അനാവശ്യമായ അഭിപ്രായ പ്രകടനങ്ങൾ നന്നല്ലെന്ന് വിശദീകരിച്ച സതീശൻ മുഖ്യധാരാ രാഷ്‌ട്രീയ പാർടികളും മാദ്ധ്യമങ്ങളും പ്രശ്‌നം വഷളാകാതെ നോക്കണമെന്നും നിർദ്ദേശിച്ചിരുന്നു.
Most Read: ബാക്കിയുണ്ട്, നിവർന്നു നിൽക്കാനുള്ള മനസും ഉയർത്തിപ്പിടിക്കാനൊരു തലയും; മുഫീദ തെസ്‌നി