വടകര: പാലോളിപ്പാലം മുതൽ മൂരാട് വരെയുള്ള ദേശീയപാത ആറുവരിയാക്കി വികസിപ്പിക്കുന്ന ജോലി പുരോഗമിക്കവേ 700 മീറ്ററിൽ സർവീസ് റോഡ് ഇല്ലാത്തതിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ. പാലയാട് മുതൽ മൂരാട് വരെയുള്ള 700 മീറ്ററിൽ സർവീസ് റോഡില്ലാത്തതിനാൽ ഇരുവശത്തുമുള്ള 80ഓളം വീടുകൾക്കും സ്‌ഥാപനങ്ങൾക്കും ദേശീയപാതയിലേക്ക് കടക്കാൻ വഴിയില്ലാതാകും.
ഇതിനെതിരെ ശക്‌തമായ പ്രക്ഷോഭത്തിലേക്ക് നീങ്ങാൻ ഒരുങ്ങുകയാണ് നാട്ടുകാർ. ചൊവ്വാഴ്‌ച പ്രദേശവാസികൾ ദേശീയപാത വികസന പ്രവർത്തി നടക്കുന്ന സ്‌ഥലത്ത് പ്രതിഷേധവുമായെത്തി. ബുധനാഴ്‌ച കളക്‌ടർ, എൻഎച്‌എഐ പ്രോജക്‌ട് മാനേജർ എന്നിവർക്ക് പരാതി നൽകും. കർമസമിതി രൂപവൽക്കരിച്ച് സമര പരിപാടികൾ നടത്താനും പദ്ധതിയുണ്ട്.
നിലവിൽ പാലോളിപ്പാലം മുതൽ മൂരാട് വരെയുള്ള 2.1 കിലോമീറ്റർ റോഡിന്റെയും മൂരാട്, പാലോളിപ്പാലം എന്നിവിടങ്ങളിൽ പുതിയ പാലങ്ങളുടെയും നിർമാണവുമാണ് നടക്കുന്നത്. ഇതിനിടെയാണ് പാലയാട് നട മുതൽ മൂരാട് വരെ ഇരുവശത്തും സർവീസ് റോഡില്ലെന്ന് നാട്ടുകാർക്ക് മനസിലായത്. ദേശീയപാത അതോറിറ്റിയുമായി ബന്ധപ്പെട്ടപ്പോൾ ഇക്കാര്യം അധികൃതരും സ്‌ഥിരീകരിച്ചു. ഇതിനെ തുടർന്നാണ് പ്രതിഷേധം ആരംഭിച്ചത്.
Also Read: കരിപ്പൂർ വിമാനത്താവളം; അനധികൃതമായി കടത്തിയ 1.43 കോടിയുടെ സ്വർണ്ണം പിടികൂടി