പാപ്പിനിശ്ശേരി: ദേശീയപാത സ്‌ഥലമെടുപ്പുമായി ബന്ധപ്പെട്ട് തുരുത്തിയിൽ സംഘർഷാവസ്‌ഥ. പോലീസ് മർദനത്തിൽ പ്രദേശവാസികളായ നിരവധി പേർക്ക് പരിക്കേറ്റു. ദേശീയപാത നാലുവരിയാക്കുന്നത് പ്രതിഷേധത്തെ തുടർന്ന് മാറ്റിനിർത്തിയ സ്‌ഥലം അളന്നു തിട്ടപ്പെടുത്താൻ പോലീസ് സന്നാഹത്തോടെ ഉദ്യോഗസ്‌ഥർ എത്തിയതോടെയാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. വ്യാഴാഴ്‌ച രാവിലെയാണ് സംഭവം.
തുരുത്തിയിൽ കുടിൽ കെട്ടി സമരം നടത്തിവന്നിരുന്ന പട്ടികജാതി കോളനിയിലെ നിവാസികൾ ദേശീയ പാത വിഭാഗം ഉദ്യോഗസ്‌ഥരെയും റവന്യൂ അധികൃതരെയും റോഡിൽ തടഞ്ഞു. സുപ്രീംകോടതി വിധി ലംഘിച്ചുകൊണ്ടാണ് സ്‌ഥലം അളന്നു തിട്ടപ്പെടുത്താൻ എത്തിയതെന്നും ജീവനുണ്ടെങ്കിൽ സ്‌ഥലവും വീടും അളക്കാൻ അനുവദിക്കില്ലെന്നും സമരക്കാർ അറിയിച്ചു.
സ്‌ഥലം അളന്നു തിട്ടപ്പെടുത്താൻ 7ഓളം പേർ അപേക്ഷ നൽകിയുണ്ടെന്നും അവരുടെ സ്‌ഥലം മാത്രമാണ് അളക്കുന്നതെന്നും അത് തടയരുതെന്നും ആർഡിഒ സമരക്കാരോട് ആവശ്യപ്പെട്ടു. എന്നാൽ മറ്റു ഭാഗങ്ങളിലേക്ക് നീങ്ങുന്നതിനിടെ കോളനി വാസികളെ ബാധിക്കുന്ന പ്രദേശമായതിനാൽ സമരക്കാർ വീണ്ടും അധികൃതരെ തടഞ്ഞു.
ഇതിനിടെ ദേഹത്ത് പെട്രോൾ ഒഴിച്ച് യുവാവ് ആത്‌മഹത്യാ ശ്രമം നടത്തി. തങ്ങൾ താമസിക്കുന്ന വീടും പരിസരവും അളക്കാൻ അനുവദിക്കില്ലെന്ന നിലപാട് സ്വീകരിച്ച രാഹുൽ (24) എന്ന യുവാവാണ് ആത്‌മഹത്യാ ഭീഷണി മുഴക്കിയത്. ശ്രമം തടഞ്ഞ നാട്ടുകാർ യുവാവിനെ പാപ്പിനിശ്ശേരി സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. പിന്നീട് നടന്ന സംഘർഷത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. സമരസമിതി നേതാക്കളെ അറസ്‌റ്റ് ചെയ്‌ത ശേഷമാണ് രംഗം ശാന്തമായത്.
Read also: ഏകോപിത പ്രവാസി തൊഴില്‍ പദ്ധതി; 100 കോടി രൂപ വകയിരുത്തും