പേരാവൂർ: ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയിലും കാർഷിക മേഖലയിലും തമ്പടിച്ച കാട്ടാനകളെ തുരത്താനുള്ള ദൗത്യത്തിനിടെ ഉണ്ടായ അപകടത്തിൽ പരിക്കേറ്റ വനംവകുപ്പ് വാച്ചറായ ആദിവാസി യുവാവിന്റെ കാഴ്‌ച നഷ്‌ടപ്പെട്ടു. ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയിലെ ഒമ്പതാം ബ്ളോക്കിൽ 261ആം നമ്പർ പ്ളോട്ടിലെ താമസക്കാരനും വനംവകുപ്പിലെ താൽക്കാലിക വാച്ചറുമായ സി ദിനേശന്റെ (39) കാഴ്‌ച ശക്‌തിയാണ് നഷ്‌ടമായത്.
ഡിസംബർ 23നാണ് അപകടം നടന്നത്. ആറളം ഫാമിൽ തമ്പടിച്ച കാട്ടാനകളെ കാട്ടിലേക്ക് തുരത്താനുള്ള വനംവകുപ്പിന്റെ നേതൃത്വത്തിലെ പ്രത്യേക ദൗത്യസംഘത്തിലെ അംഗമായിരുന്നു ദിനേശൻ. വനംവകുപ്പിലെ ആർആർടി ഉൾപ്പടെ വിവിധ വിഭാഗങ്ങളും ഫാമിലെ തൊഴിലാളികളും പ്രത്യേക പരിശീലനം നേടിയ ആദിവാസി യുവാക്കളുമായിരുന്നു ദൗത്യസംഘത്തിൽ ഉണ്ടായിരുന്നത്.
ആറളം ഫാമിലെ ഒമ്പതാം ബ്ളോക്കിൽ ജനവാസ മേഖലയിൽ തമ്പടിച്ച കാട്ടാനക്കൂട്ടത്തെ വനത്തിലേക്ക് തുരത്തുന്നതിനിടെയാണ് അപകടം നടന്നത്. കൈയിലുണ്ടായിരുന്ന ഉച്ചത്തിൽ ശബ്‌ദമുണ്ടാക്കി ആനകളെ തുരത്താനുള്ള പ്രത്യേകതരം ഉപകരണം ദിനേശന്റെ മുഖത്തേക്ക് തെറിക്കുകയായിരുന്നു. ഉപകരണത്തിന്റെ അവശിഷ്‌ടം ദിനേശന്റെ ഇടതുകണ്ണിലേക്ക് തറച്ച് കയറി. വേഗം തന്നെ കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കാഴ്‌ച വീണ്ടെടുക്കാൻ സാധിച്ചില്ല.
11 വർഷമായി വനംവകുപ്പിൽ താൽക്കാലിക വാച്ചറായി ജോലി ചെയ്യുകയാണ് ദിനേശൻ. ജോലിക്കിടെ കാഴ്‌ച നഷ്‌ടപ്പെടാനുണ്ടായ സാഹചര്യം പരിഗണിച്ച് ദിനേശന് മതിയായ സാമ്പത്തിക സഹായവും വിദഗ്‌ധ ചികിൽസയും ലഭ്യമാക്കുമെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു.
Read also: താൽകാലിക നിയമനം; യുവമോർച്ച പ്രതിഷേധ മാർച്ച് നടത്തി