കൊച്ചി: നവകേരള സദസിനായി ജില്ലാ കളക്‌ടർമാർ നടത്തിപ്പ് ചിലവ് കണ്ടെത്തണമെന്ന സർക്കാർ ഉത്തരവിന് ഹൈക്കോടതിയുടെ സ്‌റ്റേ. പണം സമാഹരിക്കുന്നതിന് മാർഗ നിർദ്ദേശങ്ങൾ ഇല്ലെന്ന കാരണത്താലാണ് ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്‌തത്. പത്തനംതിട്ട സ്വദേശി നൽകിയ ഹരജിയിലാണ് കോടതി ഉത്തരവ്. നവകേരള സദസിനായി കളക്‌ടർമാർ പരസ്യത്തിലൂടെ പണം സമാഹരിക്കണം എന്നായിരുന്നു സർക്കാർ ഉത്തരവ്.
അതേസമയം, പണം കണ്ടെത്താനുള്ള ഉത്തരവ് കോടതി പൂർണമായും സ്‌റ്റേ ചെയ്‌തിട്ടില്ല. നവകേരള സദസിൽ ജില്ലാ കളക്‌ടർമാർ ഉൾപ്പടെയുള്ള സർക്കാർ ഉദ്യോഗസ്‌ഥർ പങ്കെടുക്കുന്നത് വിലക്കണമെന്ന് ഹരജിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇക്കാര്യത്തിൽ ഇടക്കാല ഉത്തരവിറക്കാൻ കോടതി തയ്യാറായില്ല. ജസ്‌റ്റിസുമാരായ മുഹമ്മദ് മുഷ്‌താഖ്, ശോഭ അന്നമ്മ ഈപ്പൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.
സ്‌പോൺസർഷിപ്പ് വഴിയിലൂടെയും മറ്റും ജില്ലാ കളക്‌ടർമാർ നടത്തിപ്പ് ചിലവ് കണ്ടെത്തണമെന്ന സർക്കാർ ഉത്തരവ് നിയമവിരുദ്ധമെന്ന് പ്രഖ്യാപിക്കണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടിരുന്നു. അഖിലേന്ത്യാ സർവീസ് ചട്ടപ്രകാരം ജില്ലാ കളക്‌ടർമാർ പാരിതോഷികങ്ങൾ കൈപ്പറ്റാൻ പാടുള്ളതല്ല. കൂടാതെ സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ പരിപാടികൾക്ക് ആണെങ്കിൽ കൂടി പണം കണ്ടെത്താനും പാടില്ല. അതിനാൽ സർക്കാരിറക്കിയ ഉത്തരവ് നിയമവിരുദ്ധം ആണെന്നും ഹരജിക്കാരൻ വാദിക്കുന്നു. ഹരജി നാളെ വീണ്ടും പരിഗണിക്കും.
Most Read| സ്‌ത്രീകളുടെ നഗ്‌നചിത്രങ്ങൾ ഉണ്ടാക്കാൻ എഐ ആപ്പുകൾ; ജനപ്രീതി കൂടുന്നതായി റിപ്പോർട്