തിരുവനന്തപുരം: നെടുങ്കണ്ടം രാജ്‌കുമാർ കസ്‌റ്റഡി മരണക്കേസിൽ പ്രതികളായ പോലീസ് ഉദ്യോഗസ്‌ഥർക്കെതിരെ നടപടി. എസ്‌ഐ കെഎ സാബു ഉള്‍പ്പടെ ആറ് പേരെ സർവീസിൽ നിന്ന് പിരിച്ച് വിടാന്‍ ഡിജിപിക്ക് നിർദ്ദേശം നല്‍കി.
രാജ്‌കുമാറിന്റെ മരണത്തിന് കാരണക്കാരായ പോലീസ് ഉദ്യോഗസ്‌ഥരെ ഭരണഘടനയുടെ ആർട്ടിക്കിൾ 311 എ പ്രകാരം സർവീസിൽ നിന്നും പിരിച്ചുവിടണമെന്ന് നാരായണക്കുറുപ്പ് കമ്മീഷൻ മന്ത്രിസഭയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ശുപാർശ ചെയ്‌തിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിലാണ് നടപടി.
എസ്‌ഐ കെഎ സാബു, എഎസ്‌ഐ റോയി, ഡ്രൈവര്‍ നിയാസ്, കോണ്‍സ്‌റ്റബിള്‍ ജിതിന്‍, ഹോംഗാര്‍ഡ് ജെയിംസ്, റിജി മോന്‍ എന്നിവര്‍ക്കെതിരെയാണ് പിരിച്ചുവിടുക. വനിതാ പോലീസ് ഉദ്യോഗസ്‌ഥരായ ഗീതു, അമ്പിളി എന്നിവര്‍ക്കെതിരെ പിഴ ചുമത്താനും വകുപ്പുതല നടപടിയെടുക്കാനും നിർദ്ദേശം നല്‍കിയിട്ടുണ്ട്.
ഇതിന് പുറമേ രാജ്‌കുമാറിന്റെ ചികിൽസയിൽ വീഴ്‌ച വരുത്തിയ ഡോക്‌ടർമാര്‍ക്കെതിരെ ആരോഗ്യ വകുപ്പ് അന്വേഷണം നടത്തും. ഒപ്പം രാജ്‌കുമാറിന്റെ ഭാര്യക്ക് പത്ത് ലക്ഷം രൂപയും, അമ്മക്ക് 5 ലക്ഷം രൂപയും നഷ്‌ടപരിഹാരം നൽകാനും തീരുമാനമായിട്ടുണ്ട്.
2019 ജൂണ്‍ 12 മുതല്‍ 15 വരെ മൂന്ന് ദിവസം രാജ്‌കുമാറിനെ കസ്‌റ്റഡിയിലെടുത്ത് ക്രൂരമായി പീഡിപ്പിച്ചുവെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. സാമ്പത്തിക തട്ടിപ്പ് കേസില്‍ 2019 ജൂണ്‍ 12നാണ് രാജ്‌കുമാറിനെ കസ്‌റ്റഡിയില്‍ എടുത്തതെങ്കിലും ജൂണ്‍ 15നായിരുന്നു അറസ്‌റ്റ് രേഖപ്പെടുത്തിയത്. റിമാന്‍ഡിലിരിക്കെയാണ് ഇയാൾ മരിച്ചത്. ആദ്യം പോലീസ് അന്വേഷിച്ച കേസ് പിന്നീട് സിബിഐ ഏറ്റെടുക്കുകയായിരുന്നു.
Also Read: രണ്ടാം ദിവസവും മരുന്നില്ല; ആശങ്കയിൽ കോഴിക്കോട് മെഡിക്കൽ കോളേജ്