തിരുവനന്തപുരം: നെടുങ്കണ്ടം രാജ്കുമാര്‍ കസ്‌റ്റഡി മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കമ്മീഷന്‍ ചെയര്‍മാന്‍ ജസ്‌റ്റിസ് നാരായണ കുറുപ്പാണ് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സ്‍ത്രീകളെ വിലങ്ങണിയിച്ച് നടത്തിയതടക്കം ഗുരുതര അച്ചടക്ക ലംഘനങ്ങള്‍ ഉണ്ടായെന്നാണ് കമ്മീഷന്‍ കണ്ടെത്തല്‍.
2019 ജൂലൈ 21ന് ഹരിത ഫിനാന്‍സ് തട്ടിപ്പ് കേസില്‍ റിമാന്‍ഡിലായിരുന്ന രാജ്കുമാറിനെ പീരുമേട് സബ് ജയിലിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. സംഭവത്തില്‍ എസ്‌ഐ അടക്കം 4 പൊലീസുകാരെ അറസ്‌റ്റ് ചെയ്‌തിരുന്നു. ഈ കേസിലുണ്ടായ രാഷ്‌ട്രീയ സമ്മര്‍ദം മൂലം സര്‍ക്കാര്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുകയായിരുന്നു. 73 സാക്ഷികളെ വിളിച്ചു വരുത്തി തെളിവെടുപ്പ് നടത്തിയതിനു ശേഷമാണ് അന്തിമ റിപ്പോര്‍ട്ട് തയാറാക്കിയത്. സെക്രട്ടറിയറ്റിലെത്തി ജസ്‌റ്റിസ് നാരായണ കുറുപ്പ് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
കമ്മീഷന്റെ ഇടപെടലിനെ തുടര്‍ന്ന് രാജ്കുമാറിന്റെ മൃതദേഹം റീപോസ്‌റ്റുമോര്‍ട്ടത്തിന് വിധേയമാക്കി. ഹൃദ്രോഗിയായിരുന്ന രാജ്കുമാറിന് ന്യൂമോണിയ ബാധ ഉണ്ടായത് മര്‍ദനം മൂലമാണെന്ന് റീ പോസ്‌റ്റുമോര്‍ട്ടത്തിലൂടെ വ്യക്‌തമായിരുന്നു. നെടുങ്കണ്ടം സ്‌റ്റേഷനിലെ എസ്ഐയുടെ മുറിയിൽ വച്ചും ഒന്നാം നിലയിലെ വിശ്രമമുറിയിൽ വച്ചും രാജ്കുമാറിനെ മർദിച്ചതായുള്ള സാക്ഷി മൊഴികൾ വസ്‌തുതാപരമാണന്നു കമ്മീഷൻ കണ്ടെത്തി.
കസ്‌റ്റഡി മരണവുമായി ബന്ധപ്പെട്ട് ഉയർന്ന ഉദ്യോഗസ്‌ഥർക്കുള്‍പ്പടെ ഉണ്ടായിട്ടുള്ള വീഴ്‌ചകൾ, ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ എന്തെല്ലാം മുൻകരുതൽ സ്വീകരിക്കണം എന്നിവ ഉൾക്കൊള്ളിച്ച നിർദേശങ്ങളും സർക്കാരിന് സമർപ്പിക്കുന്ന അന്തിമ റിപ്പോർട്ടിൽ ഉണ്ടെന്ന് ജസ്‌റ്റിസ് നാരായണക്കുറുപ്പ് വ്യക്‌തമാക്കി. കുറ്റക്കാര്‍ക്കെതിരെ അനന്തമായി നീണ്ടുപോകാതെ നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് ജസ്‌റ്റിസ് നാരായണ കുറുപ്പ് പറഞ്ഞു.
Read also: ഡോളര്‍ കടത്ത് കേസ്; കെ അയ്യപ്പന് വീണ്ടും കസ്‌റ്റംസ് നോട്ടീസ്