കൊച്ചി: നെടുങ്കണ്ടം രാജ്‌കുമാർ കസ്‌റ്റഡി മരണക്കേസില്‍ സിബിഐ ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു. ഒന്‍പത് പൊലീസ് ഉദ്യോഗസ്‌ഥരാണ് പ്രതികള്‍. എറണാകുളം സിജെഎം കോടതിയിലാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്. രാജ്കുമാറിനെ ക്രൂരമായി പൊലീസ് കസ്‌റ്റഡിയില്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയെന്നാണ് കുറ്റപത്രത്തിലുള്ളത്.
നേരത്തെ കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് സംഘം ഏഴ് പൊലീസുകാരെയാണ് കേസിൽ പ്രതികളാക്കിയിരുന്നത്. ഒരു ഹെഡ് കോൺസ്‌റ്റബിളിനേയും ഒരു വനിതാ പോലീസ് ഉദ്യോഗസ്‌ഥയേയും സിബിഐ കേസിൽ അധികമായി പ്രതി ചേർത്തു. നെടുങ്കണ്ടം സ്‌റ്റേഷനിലെ എസ്‌ഐ സാബുവാണ് കേസിലെ ഒന്നാം പ്രതി. 2019 ജൂലൈ 21ന് ഹരിത ഫിനാന്‍സ് തട്ടിപ്പ് കേസില്‍ റിമാന്‍ഡിലായിരുന്ന രാജ്കുമാറിനെ പീരുമേട് സബ് ജയിലിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതുമായി ബന്ധപ്പെട്ടാണ് കേസ്.
സംഭവത്തില്‍ എസ്‌ഐ അടക്കം 4 പൊലീസുകാരെ അറസ്‌റ്റ് ചെയ്‌തിരുന്നു. ഈ കേസിലുണ്ടായ രാഷ്‌ട്രീയ സമ്മര്‍ദം മൂലം അന്വേഷണത്തിന് സര്‍ക്കാര്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ചിരുന്നു. 73 സാക്ഷികളെ വിളിച്ചു വരുത്തി തെളിവെടുപ്പ് നടത്തിയതിനു ശേഷമുള്ള കമ്മീഷന്റെ അന്തിമ റിപ്പോര്‍ട്ടിലും രാജ്‌കുമാറിന്റെ മരണം മർദ്ദനത്തെ തുടർന്ന് തന്നെയെന്ന് ശരിവെക്കുന്നുണ്ട്.
Read also: ട്വന്റി ട്വന്റി പഞ്ചായത്തിൽ സംഘർഷം; സിപിഎം നേതാക്കളടക്കം 40 പേർക്കെതിരെ കേസ്