മലപ്പുറം: വിശ്വാസികൾക്ക് നേരെ കമ്യൂണിസ്‌റ്റ് സർക്കാറിന്റെ മതവിരുദ്ധ നിലപാട് അവസാനിപ്പിച്ചില്ലെങ്കിൽ സമൂഹം തെരുവിലിറങ്ങി പ്രതിഷേധിക്കേണ്ടി വരുമെന്ന മുന്നറിയിപ്പുമായി ഇകെവിഭാഗം സുന്നി യുവജന സംഘം.
കോവിഡ് പ്രോട്ടോകോൾ പാലിച്ച് ജുമുഅ നിർവഹിച്ച പള്ളികളിൽ പോലീസ് വന്ന് പതിനായിരവും അമ്പതിനായിരവും പിഴയിടുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. എന്നാൽ, മദ്യശാലകളിലും മറ്റും ഒരു പ്രോട്ടോകോളും പാലിക്കാതെ ആയിരങ്ങൾ കൂട്ടം കൂടുകയും ചെയ്യുന്നു. ഈ ഇരട്ടത്താപ്പ് കണ്ടില്ലെന്ന് നടിക്കുന്ന പോലീസിന്റെയും കമ്യൂണിസ്‌റ്റ് സർക്കാറിന്റെയും അനീതി അവസാനിപ്പിക്കാൻ തയ്യാറാകണമെന്ന് എസ്‌വൈഎസ്‍ മലപ്പുറം ഈസ്‌റ്റ് ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
ജുമുഅകൾ, ഇസ്‌ലാമിക വിശ്വാസികളെ സംബന്ധിച്ചിടത്തോളം സാമൂഹിക ആരാധനയാണ്. അത് മതം കൽപ്പിച്ച നിയമങ്ങളും നിബന്ധനകളും അനുസരിച്ച് നിർവഹിക്കാൻ അനുവദിക്കണം. മാനദണ്ഡങ്ങൾ പൂർണമായും പാലിച്ച് നടത്തുന്ന ആരാധനകൾക്ക് നേരെ ഉദ്യോഗസ്‌ഥരുടെ വഴിവിട്ട ഇടപെടലുകൾ അവസാനിപ്പിക്കാൻ സർക്കാർ തയ്യാറാവുകയും വേണം. അല്ലാത്തപക്ഷം ശക്‌തമായ പ്രക്ഷോഭ പരിപാടികൾക്ക് എസ്‌വൈഎസ്‍ നേതൃത്വം നൽകുമെന്ന് യോഗം മുന്നറിയിപ്പ് നൽകി.
കഴിഞ്ഞ മൂന്നാഴ്‌ചയായി കേരളത്തിൽ കോവിഡ് പ്രതിരോധം നിയന്ത്രണ വിധേയമായിട്ടും സാമൂഹ്യ ബാധ്യതയായ ജുമുഅ നടത്താൻ അനുവദിക്കാത്ത സർക്കാർ നയം പുനപരിശോധിക്കണം. കമ്യൂണിസ്‌റ്റ് പാർട്ടിയുടെ എക്കാലത്തെയും നയം മതനിരാസം വളർത്തി വിശ്വാസികളെ പീഡിപ്പിക്കലാണ്. കോവിഡിന്റെ മറവിൽ ഹിഡൻ അജണ്ട നടപ്പിലാക്കാൻ സർക്കാർ സംവിധാനങ്ങളെ കൂടെ നിർത്തുന്നുണ്ടോ എന്ന് സംശയിക്കണം; എസ്‌വൈഎസ്‍ പുറത്തിറക്കിയ പത്രകുറിപ്പിൽ പറഞ്ഞു.
എല്ലായിടങ്ങളിലും ജനനിബിഡമായി നിയന്ത്രണങ്ങൾ പാലിക്കാത്ത സാഹചര്യത്തിൽ എ, ബി കാറ്റഗറി നിലനിൽക്കുന്ന സ്‌ഥലങ്ങളിൽ 40 ആളുകളെ പങ്കെടുപ്പിച്ച് ജുമുഅ നടത്താൻ അനുമതി നൽകണമെന്നും വിശ്വാസികളെ നിയമം ലംഘിച്ച് പ്രതിഷേധത്തിലേക്ക് വലിച്ചിഴക്കരുതെന്നും യോഗം മുന്നറിയിപ്പ് നൽകി.
ജില്ലാ പ്രസിഡണ്ട് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായ യോഗം സുന്നി മഹല്ല് ഫെഡറേഷൻ സംസ്‌ഥാന ജനറൽ സെക്രട്ടറി യു മുഹമ്മദ് ശാഫി ഹാജി ഉൽഘാടനം ചെയ്‌തു. എസ്‌വൈഎസ്‍ സംസ്‌ഥാന സെക്രട്ടറി അബ്‌ദുസ്സമദ് പൂക്കോട്ടൂര്‍ നേതൃത്വം നൽകിയ ചർച്ചയിൽ നിരവധി സംഘടനാ നേതാക്കളും പ്രതിനിധികളും പങ്കെടുത്തു.
Most Read: സമരം ശക്‌തമാകുന്നു; പാര്‍ലമെന്റിന് മുന്‍പിൽ പ്രതിഷേധിക്കാൻ ഒരുങ്ങി കർഷക സംഘടനകള്‍