കോവിഡ് സാഹചര്യങ്ങള്‍ക്കിടയിലും 16 ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ ഇന്ന് നീറ്റ് പരീക്ഷ എഴുതും.കര്‍ശന കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും പരീക്ഷ നടത്തുക. രാജ്യത്തെ മെഡിക്കല്‍, ഡെന്റല്‍ കോളേജുകളിലേക്കുള്ള നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (എന്‍.ടി.എ)യുടെ നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റാണ് ഇന്ന് നടക്കുന്നത്. 2 മുതല്‍ 5 വരെയാണ് പരീക്ഷ നടക്കുക. 155 നഗരങ്ങളിലായി 3,843 പരീക്ഷാകേന്ദ്രങ്ങള്‍ നീറ്റിനായി അനുവദിച്ചിട്ടുണ്ട്.
Read also:നീറ്റ് പരീക്ഷ; സെപ്റ്റംബർ 13ന് എഴുതാൻ കഴിയാത്തവരുടെ അവസരം നഷ്ടമായേക്കും
കോവിഡ് സാഹചര്യങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ പരീക്ഷക്കെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മുഖാവരണം നിര്‍ബന്ധമാണ്. ഗ്ലൗസും ഫേസ് ഷീൽഡും ധരിക്കാവുന്നതാണ്. ഹാള്‍ ടിക്കറ്റും, കോവിഡ് നെഗറ്റീവാണെന്ന് കാണിക്കുന്നതിനുള്ള സത്യവാങ്മൂലവും വിദ്യാര്‍ത്ഥികള്‍ കയ്യില്‍ കരുതണം. തെര്‍മല്‍ സ്‌കാനര്‍ ഉപയോഗിച്ച് പരിശോധിച്ചതിനുശേഷം മാത്രമേ വിദ്യാര്‍ത്ഥികളെ പരീക്ഷാഹാളുകളില്‍ പ്രവേശിപ്പിക്കുകയുള്ളു.എഴുത്തുപരീക്ഷയായാണ് എന്‍ട്രന്‍സ് നടത്തുക. കേരളത്തില്‍ നിന്ന് 1 ലക്ഷത്തിലേറെ വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതുന്നുണ്ട്.