തിരുവനന്തപുരം: മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് പണിയുമെന്ന് നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തമിഴ്‌നാടുമായി ചർച്ച തുടരുമെന്നും ഗവർണർ പറഞ്ഞു. മുല്ലപ്പെരിയാർ വിഷയത്തിൽ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്ന നിലപാടെടുത്തു.
സിൽവർലൈൻ പരിസ്‌ഥിതി സൗഹൃദമാണെന്ന് നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ പറഞ്ഞു. പദ്ധതിക്കായുള്ള കേന്ദ്രസർക്കാർ അനുമതി പ്രതീക്ഷിക്കുന്നു. സൗകര്യപ്രദമായ യാത്രക്കാണ് സിൽവർലൈൻ നടപ്പിലാക്കുന്നത്. പദ്ധതി സാമ്പത്തിക ഉണർവുണ്ടാക്കും. തൊഴിൽ അവസരങ്ങൾ വർധിപ്പിക്കുമെന്നും ഗവർണർ പറഞ്ഞു. കേരളത്തിൽ വ്യവസായ നിക്ഷേപത്തിന് അനുകൂലമായ സാഹചര്യമുണ്ടെന്നും ഗവർണർ നയപ്രഖ്യാപന പ്രസംഗത്തിൽ പറഞ്ഞു.
കോവിഡ് പ്രതിരോധത്തിൽ സർക്കാർ നേട്ടങ്ങൾ അക്കമിട്ട് നിരത്തിയാണ് ഗവർണർ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചത്. കോവിഡിനെ പ്രതിരോധിക്കാൻ കഴിഞ്ഞത് ആശ്വാസമാണെന്ന് ഗവർണർ പറഞ്ഞു. സൗജന്യമായി വാക്‌സിൻ നൽകാനായി. കോവിഡ് പോരാളികൾക്ക് അദ്ദേഹം അഭിവാദ്യമർപ്പിച്ചു.
“18 വയസിന് മുകളിലുള്ള നൂറ് ശതമാനം പേർക്കും വാക്‌സിൻ നൽകാനായി. നീതി ആയോഗ് കണക്കുകളിൽ മികച്ച പ്രകടനമാണ് കേരളത്തിന്റേത്. ആരോഗ്യ മേഖലയിൽ കേരളം മുന്നിലാണ്,”- ഗവർണർ പറഞ്ഞു.
നൂറുദിന കർമ പരിപാടി മാതൃകാപരമാണ്. നിരവധി പദ്ധതികൾ സമയപരിധിക്കുള്ളിൽ പൂർത്തിയാക്കിയെന്നും ഗവർണർ പറഞ്ഞു. 2011ലെ ഭവന നിർമാണ നിയമം പരിഷ്‌കരിക്കുമെന്നും ഹൗസിംഗ് പോളിസിയിൽ മാറ്റം വരുത്തുമെന്നും ഗവർണർ പ്രഖ്യാപിച്ചു. സർക്കാർ സേവനങ്ങൾ എളുപ്പത്തിൽ ലഭിക്കാൻ നടപടികൾ ആവിഷ്‌കരിച്ചുവെന്നും ഗവർണർ വ്യക്‌തമാക്കി.
നയപ്രഖ്യാപന പ്രസംഗത്തിൽ കേന്ദ്ര സർക്കാരിനെതിരായ വിമർശനങ്ങളും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വായിച്ചു. കേന്ദ്രം നൽകേണ്ട 6,500 കോടിയുടെ ജിഎസ്‌ടി വിഹിതം ലഭിച്ചില്ലെന്ന് ഗവർണർ വിമർശിച്ചു. സാമ്പത്തിക പ്രതിസന്ധി കാലത്ത് സഹായിക്കാൻ കേന്ദ്രത്തിന് ബാധ്യതയുണ്ട്. കേന്ദ്രസർക്കാർ നയമാണ് സംസ്‌ഥാനത്തിന് സാമ്പത്തിക ബാധ്യതയുണ്ടാക്കിയത്. ഫിനാൻസ് കമ്മീഷൻ അംഗീകരിച്ച വിഹിതവും ലഭിച്ചില്ലെന്നും കേന്ദ്ര ബജറ്റിൽ കേരളത്തിന് അവഗണനയായിരുന്നു എന്നും ഗവർണർ നയപ്രഖ്യാപന പ്രസംഗത്തിൽ പറഞ്ഞു.
Most Read: റഷ്യ യുക്രൈനെ ആക്രമിച്ചാൽ ഇന്ത്യ തങ്ങൾക്കൊപ്പം നിൽക്കുമെന്നാണ് പ്രതീക്ഷ; യുഎസ്