ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് അതിവ്യാപനത്തിന് കാരണമായ ഡെൽറ്റ വകഭേദത്തിന് വീണ്ടും ജനിതകമാറ്റം. ആദ്യമായി കണ്ടെത്തിയ ബി.1.617.2 എന്ന ഡെൽറ്റാ വകഭേദത്തിനാണ് ജനിതകമാറ്റം സംഭവിച്ചത്. ഡെൽറ്റ പ്ളസ് എന്നാണ് പുതിയ വകഭേദത്തിന് നൽകിയിരിക്കുന്ന പേര്. ഡെൽറ്റ പ്ളസിന് വ്യാപനശേഷി കൂടുതലാണെന്നാണ് ആരോഗ്യവിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നത്.
ജൂൺ 7 വരെ 6 പേരിലാണ് ഡെൽറ്റ പ്ളസ് വകഭേദം കണ്ടെത്തിയിരിക്കുന്നത്. കോവിഡ് രോഗികൾക്ക് നൽകുന്ന മോണോക്ളോണൽ ആന്റിബോഡി മിശ്രിതം ഡെൽറ്റ പ്ളസ് വകഭേദത്തിന് എതിരെ ഫലപ്രദമാകില്ലെന്ന വിദഗ്‌ധരുടെ അഭിപ്രായം ആശങ്ക വർധിപ്പിക്കുന്നുണ്ട്.
അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 70,421 കോവിഡ് കേസുകളാണ് റിപ്പോർട് ചെയ്‌തത്. ഏപ്രിൽ 1ന് ശേഷം റിപ്പോർട് ചെയ്‌ത ഏറ്റവും കുറവ് കോവിഡ് കണക്കുകളാണിത്. കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡ് മുക്‌തരായവരുടെ എണ്ണം ഒരു ലക്ഷത്തിൽ കൂടുതലാണ്. 1,19,501 പേരാണ് രോഗമുക്‌തി നേടിയത്. 3,921 കോവിഡ് മരണങ്ങളും റിപ്പോർട് ചെയ്‌തിട്ടുണ്ട്.
Read also: ഹരിയാനയിൽ ലോക്ക്ഡൗൺ വീണ്ടും നീട്ടി; കൂടുതൽ ഇളവുകൾ