ചണ്ഡീഗഢ്: പഞ്ചാബ് മുഖ്യമന്ത്രിയായിചരണ്‍ജിത് സിംഗ് ചന്നി ചുമതലയേൽക്കും. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. നിയമസഭാ കക്ഷി നേതാവായി ദളിത് നേതാവായ ചരണ്‍ജിത് സിംഗ് ചന്നി തിരഞ്ഞെടുക്കപ്പെട്ടു. മുതിർന്ന നേതാവ് ഹരീഷ് റാവത്താണ് ചന്നിയെ മുഖ്യമന്ത്രിയായി ട്വിറ്ററിലൂടെ പ്രഖ്യാപിച്ചത്. നേരത്തെ സുഖ്‍ജിന്തർ സിംഗ് രൺധാവ അമരീന്ദർ സിംഗിന്റെ പിൻഗാമിയാവുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
പഞ്ചാബ് ഗവര്‍ണറുമായി ചരണ്‍ജിത് സിംഗ് ചന്നി അല്‍പസമയത്തിനകം കൂടിക്കാഴ്‌ച നടത്തും. അരുണാ ചൗധരിയും ഭാരത് ഭൂഷണുമാണ് ഉപമുഖ്യമന്ത്രിമാർ. ചാംകൗര്‍ സാഹിബ് മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് ചന്നി. പഞ്ചാബില്‍ മുഖ്യമന്ത്രി പദത്തിലെത്തുന്ന ആദ്യ ദളിതനാണ് ഇദ്ദേഹം. അമരീന്ദർ സിംഗ് മന്ത്രിസഭയിൽ ടെക്‌നിക്കല്‍ വിദ്യാഭ്യാസമന്ത്രി ആയിരുന്നു.
ഇന്നലെയാണ് പഞ്ചാബ് മുഖ്യമന്ത്രി സ്‌ഥാനത്ത് നിന്ന് അമരീന്ദർ സിംഗ് രാജിവെച്ചത്. പിസിസി അധ്യക്ഷ സ്‌ഥാനത്തേക്ക് നവ്‌ജ്യോത് സിംഗ് സിദ്ദു എത്തിയതുമുതൽ അമരീന്ദർ സിംഗ് കൂടുതൽ പ്രതിസന്ധിയിൽ ആയിരുന്നു. അമരീന്ദർ സിംഗിനെ പുറത്താക്കണമെന്ന ആവശ്യവുമായി 40 എംഎൽഎമാർ കഴിഞ്ഞ ദിവസം ഹൈക്കമാൻഡിനെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെ കോൺഗ്രസ് ഹൈക്കമാൻഡും കൈവിട്ടതിനെ തുടർന്നാണ് രാജി വെക്കാനുള്ള തീരുമാനത്തിലേക്ക് അദ്ദേഹം എത്തിയത്.
Read also: സർക്കാരിനെതിരായ വിമർശനങ്ങൾ തടയാൻ കർണാടക; ഉദ്യോഗസ്‌ഥർക്ക് മാദ്ധ്യമവിലക്ക്