കൊല്ലം: കല്ലുവാതുക്കലില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ നവജാത ശിശു മരിച്ച സംഭവത്തിൽ സംശയിക്കപ്പെടുന്നവരുടെ ഡിഎൻഎ പരിശോധന നടത്താൻ പോലീസ് തീരുമാനം. പ്രദേശവാസികളായ എട്ട് പേരുടെ ഡിഎൻഎ പരിശോധനയാണ് നടത്തുന്നത്.
കൊല്ലം കല്ലുവാതുക്കല്‍ ഊഴായിക്കോട് ക്ഷേത്രത്തിന് സമീപമുള്ള വീട്ടുപറമ്പില്‍ നിന്ന് ഈ മാസം അഞ്ചിനാണ് രണ്ട് ദിവസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. മൂന്ന് കിലോ തൂക്കമുളള ആണ്‍കുഞ്ഞായിരുന്നു.
കുഞ്ഞിന്റെ കരച്ചില്‍ കേട്ട് വീട്ടുടമ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു. പൊക്കിള്‍കൊടി പോലും മുറിച്ചു മാറ്റാതെ ആയിരുന്നു കുഞ്ഞിനെ ഉപേക്ഷിച്ചത്. ദേഹമാസകലം കരിയിലയും പൊടിയും മൂടിയ നിലയില്‍ കണ്ടെത്തിയ കുഞ്ഞിനെ പോലീസെത്തി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ ചികിൽസയിലിരിക്കെ തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ വച്ച് കുഞ്ഞ് മരിച്ചു.
സംഭവത്തില്‍ പ്രതികളെ കണ്ടെത്താൻ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. പാരിപ്പള്ളി സിഐയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം അന്വേഷണം തുടരുകയാണ്. മൊബൈല്‍ ഫോണ്‍ ടവര്‍ വിവരങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്.
പ്രദേശത്തിന് മുന്ന് കിലോമീറ്റര്‍ ചുറ്റളവിലുള്ള സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചിരുന്നു. സമീപത്തെ ആശുപത്രികള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.
Also Read: കേരളത്തില്‍ കോവിഡ് വാക്‌സിനേഷന്‍ നടപടികള്‍ക്ക് വേഗതയില്ല; കേന്ദ്ര ആരോഗ്യമന്ത്രാലയം