കൊല്ലം: കല്ലുവാതുക്കലിൽ നവജാതശിശുവിനെ കരിയിലക്കൂനയിൽ ഉപേക്ഷിച്ച സംഭവത്തിൽ അറസ്‌റ്റിലായ കുഞ്ഞിന്റെ അമ്മ രേഷ്‌മയുടെ റിമാൻഡ് കാലാവധി ഇന്ന് അവസാനിക്കും. കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് രേഷ്‌മ ഇപ്പോള്‍ ജയിലില്‍ നിരീക്ഷണത്തിലാണ്.
അന്വേഷണ സംഘത്തിന് ഒരുദിവസം മാത്രമാണ് രേഷ്‌മയെ ചോദ്യം ചെയ്യുന്നതിന് കിട്ടിയത്. വൈദ്യ പരിശോധനയില്‍ ഇവർക്ക് കോവിഡ് സ്‌ഥിരീകരിച്ചതിനെ തുടര്‍ന്ന് ജയിലിലേക്ക് മാറ്റുകയായിരുന്നു. രേഷ്‌മയുടെ നിരീക്ഷണ കാലയളവ് കഴിഞ്ഞതിന് ശേഷം കസ്‌റ്റഡിയില്‍ വാങ്ങാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
റിമാൻഡിലായി 14 ദിവസത്തിനകം കസ്‌റ്റഡിയില്‍ വാങ്ങണം എന്നാണ് നിയമം. എന്നാല്‍ ഇതിന് കഴിയാത്തതിനാൽ ഹൈക്കോടതിയെ സമീപിച്ച് രേഷ്‌മയെ കസ്‌റ്റഡിയില്‍ വാങ്ങാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഇതിനായി നാളെ കോടതിയെ സമീപിക്കും.
രേഷ്‌മയുടെയും ബന്ധുക്കളായ ഗ്രീഷ്‌മ, ആര്യ, രേഷ്‌മയുടെ ഭര്‍ത്താവ് വിഷ്‌ണു എന്നിവരുടെടെയും ഫേസ്ബുക്ക് ചാറ്റുകള്‍ വീണ്ടെടുത്ത് പരിശോധന നടത്താനും നടപടി തുടങ്ങി. കുട്ടിയെ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയതുൾപ്പടെ ഉള്ള സ്‌ഥലങ്ങളില്‍ രേഷ്‌മയെ എത്തിച്ച് തെളിവെടുപ്പ് നടത്തേണ്ടതുണ്ട്.
കൂടാതെ, ഗ്രീഷ്‌മയും ആര്യയും ചേര്‍ന്ന് വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി ചാറ്റ് നടത്തിയത് വെളിപ്പെടുത്തിയ യുവാവിന്റെ മൊഴി വീണ്ടും രേഖപ്പെടുത്തും. ഗ്രീഷ്‌മയുടെ സഹപാഠിയും സുഹൃത്തുമാണ് യുവാവ്. കുഞ്ഞിനെ ഉപേക്ഷിച്ചതിന് പിന്നില്‍ രേഷ്‌മക്ക് സഹായികള്‍ ഇല്ലെന്നാണ് പോലീസ് വിലയിരുത്തല്‍. വേഗത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കാനാണ് പോലീസിന്റെ നീക്കം.
Most Read: അധ്യയന വർഷത്തെ 2 ടേമാക്കും; സിബിഎസ്ഇ 10, 12 ക്‌ളാസുകൾക്ക് പുതിയ മാർഗനിർദേശം