ആലപ്പുഴ: നവജാത ശിശുവിന്റെ ഗുരുതര വൈകല്യം ഡോക്‌ടർമാർ നേരത്തെ കണ്ടെത്തിയില്ലെന്ന ആരോപണത്തിൽ ഇടപെട്ട് ആരോഗ്യമന്ത്രി വീണാ ജോർജ്. സംഭവത്തിൽ ആരോഗ്യവകുപ്പ് അഡീഷണൽ ഡയറക്‌ടറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷണ നടത്തുമെന്ന് വീണാ ജോർജ് അറിയിച്ചു.
സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ അന്വേഷണം നടത്താൻ മന്ത്രി വകുപ്പ് ഡയറക്‌ടർക്ക് നിർദ്ദേശം നൽകിയിരുന്നു. ജില്ലാതലത്തിലുള്ള അന്വേഷണം ഇന്നലെ ആരംഭിച്ചു. സ്‌കാനിങ് സെന്ററിനെ കുറിച്ചും അന്വേഷണം നടത്തും. അന്വേഷണങ്ങളിൽ വീഴ്‌ച കണ്ടെത്തിയാൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
ആലപ്പുഴ കടപ്പുറം കുട്ടികളുടെയും സ്‌ത്രീകളുടെയും ആശുപത്രിയിലെ ഡോക്‌ടർമാർക്ക് നേരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്. കുഞ്ഞിന്റെ അമ്മയുടെ പരാതിയിൽ ആശുപത്രിയിലെ ഗൈനക്കോളജിസ്‌റ്റുമാരായ ഡോ. ഷേർലി, ഡോ. പുഷ്‌പ, സ്വകാര്യ ലാബിലെ രണ്ട് ഡോക്‌ടർമാർ എന്നിവർക്കെതിരെ ആലപ്പുഴ സൗത്ത് പോലീസ് കേസെടുത്തിട്ടുണ്ട്.
ഗുരുതര വൈകല്യങ്ങളാണ് കുട്ടിക്ക് ഉള്ളതായി കണ്ടെത്തിയിരിക്കുന്നത്. കുഞ്ഞിന്റെ ചെവിയും കണ്ണും ഉള്ളത് യഥാസ്‌ഥാനത്തല്ല. വായ തുറക്കുന്നുമില്ല. മലർത്തി കിടത്തിയാൽ കുഞ്ഞിന്റെ നാവ് ഉള്ളിലേക്ക് പോകുന്ന അവസ്‌ഥയാണ്. കാലിനും കൈക്കും വളവുമുണ്ട്. ഗർഭകാലത്ത് പലതവണ നടത്തിയ സ്‌കാനിങ്ങിലൊന്നിലും ഡോക്‌ടർമാർ കുട്ടിയുടെ വൈകല്യം തിരിച്ചറിഞ്ഞിരുന്നില്ലെന്നാണ് നവജാത ശിശുവിന്റെ അമ്മ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.
Most Read| വയനാട് എംപിയായി പ്രിയങ്ക ഗാന്ധി സത്യപ്രതിജ്‌ഞ ചെയ്‌തു