തിരുവനന്തപുരം: വ്യാജ ലൈസൻസുള്ള തോക്കുകളുമായി 5 കശ്‌മീരികൾ കേരളത്തിൽ പിടിയിലായ സംഭവത്തിൽ അന്വേഷണം ആരംഭിച്ച് എൻഐഎ. പ്രതികളെ അന്വേഷണ സംഘം ചോദ്യം ചെയ്‌തു. കൂടാതെ വ്യാജ തോക്ക് ലൈസൻസ് നിർമിച്ചു നൽകുന്ന റാക്കറ്റുമായി ഇവർക്ക് ബന്ധമുണ്ടെന്ന സൂചനകളും അന്വേഷണ സംഘത്തിന് ലഭിച്ചതായാണ് വിവരം.
അതേസമയം തന്നെ പ്രതികൾക്ക് തീവ്രവാദ ബന്ധമുണ്ടോ എന്നും എൻഐഎ പരിശോധിച്ച് വരികയാണ്. പ്രാഥമിക അന്വേഷണത്തിൽ തീവ്രവാദ ബന്ധമില്ലെന്നാണ് നിഗമനം. എന്നാൽ പ്രതികളെ കൂടുതൽ ചോദ്യം ചെയ്യുമെന്നും അന്വേഷണ സംഘം വ്യക്‌തമാക്കി. നിലവിൽ കോടതി റിമാൻഡ് ചെയ്‌ത പ്രതികളുടെ കസ്‌റ്റഡി കാലാവധി 14 ദിവസമാണ്.
തിരുവനന്തപുരത്തെ കരമനയിൽ നിന്നുമാണ് കശ്‌മീരിലെ രജൗരി ജില്ലക്കാരായ 5 പേർ അറസ്‌റ്റിലായത്. ഷൗക്കത്തലി, മുഷ്‌താഖ് ഹുസൈൻ, ഷുക്കൂർ അഹമ്മദ്, മുഹമ്മദ് ജാവേദ്, ഗുൽസമൻ എന്നിവരെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്. കൂടാതെ ഇവരുടെ സംഘത്തിൽ കൂടുതൽ ആളുകൾ ഉണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് അന്വേഷണം കശ്‌മീരിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്.
Read also: ടോക്യോ പാരാലിമ്പിക്‌സ്; ഷൂട്ടിംഗിൽ ഇന്ത്യയുടെ മനീഷ് നർവാലിന് സ്വർണം