ന്യൂഡെല്‍ഹി: രാജ്യത്തെ ഓക്‌സിജന്‍ ക്ഷാമത്തില്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്നും വ്യത്യസ്‌ത നിലപാട് സ്വീകരിച്ച് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്‌കരി. ജനങ്ങൾ ഓക്‌സിജന്‍ ലഭിക്കാതെ മരിക്കുന്നത് നല്ല കാര്യമല്ലെന്നും രാജ്യത്ത് ഓക്‌സിജൻ ക്ഷാമം ഉണ്ടെന്നും സമ്മതിച്ചാണ് നിതിന്‍ ഗഡ്‌കരി രംഗത്ത് വന്നത്. ഇക്കാര്യം അംഗീകരിക്കാന്‍ കേന്ദ്ര സര്‍ക്കാരോ ബിജെപിയോ ഇതുവരെയും തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിലാണ് നിതിന്‍ ഗഡ്‌കരിയുടെ പ്രസ്‌താവന.
കോവിഡ് രണ്ടാം തരംഗം ശക്‌തമായതിനെ തുടര്‍ന്ന് വിവിധ സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാരുമായി നടത്തിയ വെര്‍ച്വല്‍ മീറ്റിങ്ങിനിടെയായിരുന്നു നിതിന്‍ ഗഡ്‌കരി ഓക്‌സിജന്‍ ക്ഷാമത്തെ കുറിച്ച് രോഷം പ്രകടിപ്പിച്ചത്.
കോവിഡിന്റെ രണ്ടാം തരംഗമോ മൂന്നാം തരംഗമോ ഉണ്ടായാൽ പോലും, അതിനെ നേരിടാന്‍ ആശുപത്രികളില്‍ ഓക്‌സിജനുള്ള സൗകര്യം ഉണ്ടായിരിക്കണം എന്നും ഗഡ്‌കരി പറഞ്ഞു. വിഷയത്തിൽ എല്ലാ ആശുപത്രികളും സ്വയം പര്യാപ്‌തത കൈവരിക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് രാജ്യത്തെ ആശുപത്രികളില്‍ ഓക്‌സിജന്‍ ക്ഷാമമുണ്ടാവുകയും നൂറ് കണക്കിന് രോഗികള്‍ മരണത്തിനു കീഴടങ്ങുകയും ചെയ്‌തിരുന്നു. തലസ്‌ഥാന നഗരമായ ഡെല്‍ഹിയില്‍ ഓക്‌സിജന്‍ ക്ഷാമം രൂക്ഷമായതിനെ തുടര്‍ന്ന് കേന്ദ്രത്തിനെതിരെ കടുത്ത വിമര്‍ശനവുമായി കോടതി തന്നെ രംഗത്തു വരികയും ചെയ്‌തിരുന്നു.
Read also: ടൗട്ടെ ചുഴലിക്കാറ്റ്; ദുരിത ബാധിത മേഖലകൾ പ്രധാനമന്ത്രി ഇന്ന് സന്ദർശിക്കും