കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ഒന്നാംവർഷ ബിഡിഎസ് വിദ്യാർഥിയായിരുന്ന നിതിൻ രാജിന്റെ മരണത്തിൽ ‘ഇൻസ്റ്റാ പേ’ എന്ന ലോൺ ആപ്പിനെതിരെ പോലീസ് കേസെടുത്തു. പണം തിരിച്ചടക്കാൻ നിതിനെ ഭീഷണിപ്പെടുത്തിയെന്നും ഏജൻസിയുടെ ആൾക്കാർ നിതിനെ മാനസികമായി പീഡിപ്പിച്ചിരുന്നു എന്നുമാണ് എഫ്ഐആർ.
ചക്കരക്കൽ പോലീസാണ് ലോൺ ആപ്പിനെതിരെ സ്വമേധയാ കേസെടുത്തത്. അതേസമയം, നിതിൻ രാജിന്റെ മരണത്തിൽ ഉത്തരവാദികളായ അധ്യാപകരെയെല്ലാം പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥികൾ പ്രതിഷേധത്തിലാണ്. അഞ്ചരക്കണ്ടി കോളേജിലെ അനിശ്ചിതകാല സമരം തുടരുകയാണ്.
ഇന്നും കോളേജിൽ വിദ്യാർഥി സംഘടനകളുടെ പ്രതിഷേധം നടക്കും. നിതിന്റെ മരണത്തിൽ ആരോപണ വിധേയനായ അധ്യാപകൻ ഡോ. എംകെ റാമിനെ കഴിഞ്ഞ ദിവസം മാനേജ്മെന്റ് പുറത്താക്കിയിരുന്നു. ഓറൽ പതോളജി ആൻഡ് മൈക്രോ ബയോളജി വിഭാഗം മേധാവിയാണ്. ഡോ. റാമിനെ പുറത്താക്കുന്നതുവരെ പഠനം ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ച വിദ്യാർഥികൾ കോളേജിൽ ഇന്നലെ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു.
ഒന്നാംവർഷ ബിഡിഎസ് വിദ്യാർഥികളുടെ രക്ഷിതാക്കളും അധ്യാപകനെ പുറത്താക്കണമെന്ന് ആവശ്യമുന്നയിച്ച് മാനേജ്മെന്റുമായി ചർച്ച നടത്തിയിരുന്നു. ആത്മഹത്യാക്കുറ്റം ചുമത്തിയ ഡോ. എംകെ. റാം, കെടി. സംഗീത നമ്പ്യാർ എന്നിവർ ഒളിവിലാണ്. കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ഒന്നാംവർഷ ബിഡിഎസ് വിദ്യാർഥിയായ നിതിൻ രാജ് വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്കാണ് കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കിയത്.
ഡോ. എംകെ റാം, ഡോ. സംഗീത എന്നിവർ ജാതീയമായി അധിക്ഷേപിച്ചതാണ് നിതിൻ ജീവനൊടുക്കാൻ കാരണമെന്നാണ് ആരോപണം.അതേസമയം, ലോൺ ആപ്പ് വഴിയുള്ള സാമ്പത്തിക പ്രയാസമാണ് ആത്മഹത്യക്ക് കാരണമെന്ന വാദങ്ങളും ഉയർന്നതിനാൽ ഇതേക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. നിതിൻ ഓൺലൈൻ വായ്പാ സംഘത്തിൽ നിന്നും ഭീഷണി നേരിട്ടതിന്റെ നിർണായക ചാറ്റുകളടക്കം പോലീസ് കണ്ടെത്തിയിട്ടുണ്ട്.
Most Read| ഇത് അത്ഭുതം! ഒരൊറ്റ മാവിൽ വിരിഞ്ഞത് 350 ഇനം മാമ്പഴങ്ങൾ






































