കൊച്ചി: കോൺഗ്രസിന്റെ റോഡ് ഉപരോധത്തിനിടെ ഉണ്ടായ സംഘർഷങ്ങളിൽ നടൻ ജോജു ജോർജ് ആദ്യം മാപ്പ് പറയട്ടെയെന്ന് കോൺഗ്രസ്. ഒത്തു തീര്‍പ്പ് ശ്രമങ്ങളില്‍ നിന്ന് ജോജു പിൻമാറുന്നതായി തോന്നുന്നുവെന്ന് എറണാകുളം ഡിസിസി പ്രസിഡണ്ട് മുഹമ്മദ് ഷിയാസ് പറഞ്ഞു.
സംഭവിച്ച കാര്യങ്ങളില്‍ ജോജു ആദ്യം ഖേദം പ്രകടിപ്പിക്കട്ടെ. പ്രസ്‌താവന പിന്‍വലിക്കുന്നത് അതിനുശേഷം ആലോചിക്കാമെന്നും ജോജുവിന്റെ അഭിഭാഷകന് മറുപടിയായി ഷിയാസ് പറഞ്ഞു.
“ജോജുവിനെതിരെ മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയില്‍ ശക്‌തമായ നടപടി എടുക്കണമെന്ന ആവശ്യമാണ് ഇന്ന് ചേര്‍ന്ന ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയില്‍ ഉയര്‍ന്നുവന്നത്. പോലീസ് നടപടി സ്വീകരിക്കുന്നത് വരെ ശക്‌തമായ പ്രക്ഷോഭവും നിയമ നടപടികളുമുണ്ടാകും. ഇതുവരെ ചര്‍ച്ചകള്‍ക്കെത്തിയത് ജോജുവിന്റെ സുഹൃത്തുക്കളാണ്. ഒത്തുതീര്‍പ്പ് നടത്തേണ്ടത് കോണ്‍ഗ്രസല്ല. ജോജുവിന്റെ ആളുകളാണ്. അന്ന് നടന്ന സംഭവങ്ങള്‍ക്ക് ആദ്യം ഖേദം പ്രകടിപ്പിക്കേണ്ടതും അവരാണ്,”- ഷിയാസ് മാദ്ധ്യമങ്ങളോട് പറഞ്ഞു.
കോണ്‍ഗ്രസ് പരസ്യമായി മാപ്പ് പറഞ്ഞാല്‍ ഒത്തുതീര്‍പ്പിന് തയ്യാറാണെന്ന സൂചനയാണ് ജോജുവിന്റെ അഭിഭാഷകന്‍ നേരത്തെ നല്‍കിയത്. ജോജുവിനെതിരെ നേതാക്കളും പ്രവര്‍ത്തകരും പരസ്യമായി ഉന്നയിച്ച ആരോപണങ്ങള്‍ പിന്‍വലിക്കണം. നേതാക്കള്‍ നടത്തിയ വ്യക്‌തിപരമായ പരാമര്‍ശങ്ങളും പിന്‍വലിക്കണം. പൊതുജനമധ്യത്തില്‍ ആരോപിച്ച കാര്യങ്ങള്‍ പൊതുമധ്യത്തില്‍ തന്നെ പ്രസ്‌താവനയിലൂടെ പിന്‍വലിക്കണം തുടങ്ങിയ കാര്യങ്ങളാണ് ജോജു മുന്നോട്ടു വച്ചിരിക്കുന്നത്. വിഷയത്തില്‍ നേതാക്കള്‍ ഒത്തുതീര്‍പ്പിനായി സമീപിച്ചിരുന്നെന്നും അഭിഭാഷകന്‍ മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു.
വിഷയത്തില്‍ പ്രതിപക്ഷ നേതാവും കെപിസിസി അധ്യക്ഷനും വ്യക്‌തിപരമായി ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. ആരോപണങ്ങള്‍ പിന്‍വലിച്ചാല്‍ ഒത്തുതീര്‍പ്പിന് ഇനിയും സാധ്യതകളുണ്ടെന്നും അഭിഭാഷകന്‍ വ്യക്‌തമാക്കി.
അതേസമയം ജോജു ജോര്‍ജിന്റെ വാഹനം തകർത്ത കേസിൽ പ്രതി പിജി ജോസഫിന്റെ ജാമ്യാപേക്ഷ തള്ളി. എറണാകുളം ജുഡീഷ്യൻ ഫസ്‌റ്റ് ക്ളാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ജോസഫിന് ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചിരുന്നു. സെലിബ്രിറ്റിയുടെ അവസ്‌ഥ ഇതാണെങ്കില്‍ സാധാരണക്കാരന്റെ സ്‌ഥിതി എന്താകുമെന്നും പ്രോസിക്യൂഷന്‍ ചോദിച്ചു.
Most Read: ഇന്ധന നികുതി; സംസ്‌ഥാന സർക്കാരിന് ഇനി ഉറക്കമില്ലാത്ത രാവുകളെന്ന് കെ സുധാകരൻ