തൃശൂർ: കോവിഡ് കാലത്ത് അടക്കിവച്ച സകല പൂരാവേശവും ഉള്ളിലേറ്റിയാണ് പൂരപ്രേമികള്‍ ഇത്തവണ തൃശൂര്‍ പൂരത്തിന് തയ്യാറെടുക്കുന്നത്. പൂരത്തിന്റെ ഏറ്റവും വലിയ ആകര്‍ഷണമായ വെടിക്കെട്ടിനുള്ള സാംപിൾ വെടിക്കെട്ടിനേയും ഒരേ ആവേശത്തോടെ പൂരപ്രമേികള്‍ ഇന്ന് വരവേല്‍ക്കാനിരിക്കുകയാണ്. രാത്രി 7 മണിക്ക് പാറമേക്കാവ് ദേവസ്വവും 8 മണിക്ക് തിരുവമ്പാടി ദേവസ്വവും സാംപിൾ വെടിക്കെട്ട് നടത്തും. എന്നാല്‍ സ്വരാജ് റൗണ്ടില്‍ നിന്ന് വെടിക്കെട്ട് കാണാന്‍ ഇത്തവണയും ഇളവ് നല്‍കാനാകില്ലെന്ന് എക്‌സ്‌പ്‌ളസീവ് കണ്‍ട്രോളര്‍ അറിയിച്ചു.
സാംപിൾ വെടിക്കെട്ടിനുള്ള എല്ലാ ഒരുക്കങ്ങളും ഇതിനോടകം പൂര്‍ത്തിയായിട്ടുണ്ട്. സാംപിൾ വെടിക്കെട്ടിന്റെ ഭാഗമായി തൃശൂര്‍ നഗരത്തില്‍ വൈകിട്ട് മൂന്ന് മണിമുതല്‍ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തി. പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളുടെ ചമയ പ്രദര്‍ശനം അല്‍പ സമയത്തിനകം തുടങ്ങും. തിരുവമ്പാടി ദേവസ്വത്തിന്റെ പ്രദര്‍ശനോൽഘാടനം റവന്യൂ മന്ത്രി കെ രാജന്‍ നിര്‍വഹിക്കും. പാറമേക്കാവിന്റെ ചമയപ്രദര്‍ശനം സുരേഷ് ഗോപി ഉൽഘാടനം ചെയ്യും. ആനകളുടെ ചമയങ്ങളും കുടമാറ്റത്തിനുള്ള കുടകളും പ്രദര്‍ശനത്തിനുണ്ടാകും.
നാളെയും പ്രദര്‍ശനം തുടരും. നാളെ പ്രദര്‍ശനം കാണാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉള്‍പ്പെടെയുള്ള പ്രമുഖരെത്തും. നെയ്‌തലക്കാവിലമ്മ തെക്കേ ഗോപുരം തുറക്കുന്ന ചടങ്ങ് നാളെ നടക്കും. മെയ് 10നാണ് തൃശൂര്‍ പൂരം. പൂരപ്പിറ്റേന്ന് തിരുവമ്പാടി പാറമേക്കാവ് ഭഗവതിമാര്‍ ഉപചാരം ചൊല്ലിപ്പിരിയുന്നതോടെ അടുത്ത പൂര നാളിന്റെ പ്രഖ്യാപനമുണ്ടാകും.
Most Read: വൈറലായി ജയിലിലെ ഡോഗ് സ്‌ക്വാഡിന്റെ ‘ചാമ്പിക്കോ’