കോഴിക്കോട്: തുടർച്ചയായ സമരത്തെ തുടർന്ന് മഹിളാമാൾ തുറന്നതൊഴികെ തുടർനടപടികളായില്ലെന്ന് ചൂണ്ടിക്കാട്ടി മഹിളാമാൾ ഷോപ്പുടമകൾ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് നിവേദനം നൽകി. പ്രശ്‌നത്തിന് എത്രയും പെട്ടെന്ന് പരിഹാരം കാണണമെന്നും സംരംഭകർ ആവശ്യപ്പെട്ടു.
വ്യാഴാഴ്‌ച ഉച്ചക്ക് ഡിസിസി ഓഫീസിലെത്തിയാണ് ഷോപ്പുടമകൾ പ്രതിപക്ഷ നേതാവിനെ കണ്ടത്. മാൾ പൂട്ടിയിട്ടതിനെ തുടർന്ന് നശിച്ച സാധനങ്ങളുടെ നഷ്‌ടപരിഹാരത്തെ കുറിച്ചോ മാനേജ്‍മെന്റിനെ മാറ്റുന്നതിനെ കുറിച്ചോ ചർച്ച ഉണ്ടായിട്ടില്ല. യോഗം ചേരാമെന്ന് കോർപറേഷൻ അറിയിച്ചെങ്കിലും പിന്നീട് നടപടിയുണ്ടായില്ലെന്നും ഷോപ്പുടമകൾ നൽകിയ നിവേദനത്തിൽ പറയുന്നു.
National News: കേരളത്തിന് പിറകെ ജാര്‍ഖണ്ഡും; കേന്ദ്ര ഏജന്‍സിക്കുള്ള പൊതുസമ്മതം റദ്ധാക്കി
ഇക്കാര്യത്തിൽ പരിഹാരം കാണുമെന്ന് ചെന്നിത്തല ഉറപ്പ് നൽകി. ലീഗ് നേതാക്കളായ പികെ കുഞ്ഞാലിക്കുട്ടി, കെപിഎ മജീദ് തുടങ്ങിയവർക്കും നിവേദനം നൽകി. ഷോപ്പുടമകളായ ഷമീമ, നൂർജഹാൻ, സ്‌മിത, ഷാദിയ, ചിത്ര, ഷിബില എന്നിവരാണ് പ്രതിപക്ഷ നേതാക്കളെ കാണാൻ എത്തിയത്.
2018 നവംബര്‍ 24 ന് ആയിരുന്നു പ്രൗഢഗംഭീരമായ ചടങ്ങില്‍ മഹിളാമാള്‍ ഉൽഘാടനം ചെയ്‌തത്. രാജ്യത്തെ തന്നെ വനിതകളുടെ ആദ്യ മാള്‍ എന്ന നിലയില്‍ മഹിളാമാള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. ആറുനിലകളിലായി 79 കടമുറികളാണ് മാളിലുള്ളത്. യൂണിറ്റി കുടുംബശ്രീയുടെ നേതൃത്വത്തില്‍ പത്ത് സ്‌ത്രീകള്‍ ചേര്‍ന്ന് തുടങ്ങിയ മാളിന് കുടുംബശ്രീ ജില്ലാ ജില്ലാ മിഷന്‍റെയും കോര്‍പ്പറേഷന്‍റെയും സഹകരണമുണ്ടായിരുന്നു. മാള്‍ തുടങ്ങി നാലോ അഞ്ചോ മാസം എല്ലാ കടകളിലും മെച്ചപ്പെട്ട കച്ചവടമായിരുന്നെങ്കിലും ക്രമേണ കുറഞ്ഞു. ചിലര്‍ കടകള്‍ തുറക്കാതെയായി. ഇക്കഴിഞ്ഞ മാര്‍ച്ച് മാസത്തെ ലോക് ഡൗണിന് പൂട്ടിയ ശേഷം പിന്നെ തുറന്നതേയില്ല. ജൂണ്‍ മാസം ആദ്യ വാരം സംസ്‌ഥാനത്തെ മറ്റ് മാളുകള്‍ പ്രവര്‍ത്തിച്ച് തുടങ്ങിയെങ്കിലും വാടകക്കുടിശികയുടെ പേര് പറഞ്ഞ് മഹിളാ മാള്‍ മാത്രം തുറന്നില്ല.
ഒടുവിൽ ഓഗസ്‌റ്റ് ആദ്യവാരം മാൾ അടച്ച് പൂട്ടാൻ കുടുംബശ്രീ തീരുമാനിക്കുകയായിരുന്നു. ആകെയുണ്ടായിരുന്ന 79 കച്ചവടക്കരായ സ്‌ത്രീകളില്‍ ബഹുഭൂരിപക്ഷം പേരും ഇന്ന് കടുത്ത സാമ്പത്തീക ബാധ്യതയിലാണ്. കൂടിയ വാടകയും നടത്തിപ്പുകാര്‍ ശരിയായ രീതിയില്‍ ഇടപെടാത്തതുമാണ് മാളിന്‍റെ തകര്‍ച്ചക്ക് കാരണമെന്നാണ് സംരംഭകര്‍ പറയുന്നത്. എന്നാല്‍ സംരംഭകര്‍ വാടകക്കുടിശിക തരാന്‍ തയാറാവാത്തതാണ് മാള്‍ പൂട്ടുന്നതിലേക്ക് നയിച്ചതെന്നാണ് യൂണിറ്റി കുടുംബശ്രീ ഗ്രൂപ്പിന്‍റെ വിശദീകരണം. പിന്നീട്, സംരംഭകരുടെ നിരന്തര സമരം കാരണം മാൾ പുനരാരംഭിച്ചെങ്കിലും തുടർനടപടികൾ ഉണ്ടായിട്ടില്ല.
Also Read: മാവോവാദികളെങ്കിൽ മരിച്ചുവീഴേണ്ടവരെന്ന കാഴ്‌ചപ്പാട് സർക്കാരിനില്ല; മുഖ്യമന്ത്രി