തിരുവനന്തപുരം: മാവോവാദി ആയിപ്പോയാൽ മരിച്ചുവീഴേണ്ടവരാണെന്ന കാഴ്‌ചപ്പാട് സർക്കാരിനില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വയനാട്ടിലെ പടിഞ്ഞാറത്തറയിൽ പൊലീസും മാവോവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ആദ്യം വെടിവെച്ചത് മാവോവാദികളാണ്. ആത്‌മരക്ഷാർഥമാണ് പൊലീസ് വെടിവെച്ചത്. മുൻകരുതൽ എടുത്തിരുന്നത് കൊണ്ടാണ് പൊലീസിന്റെ ഭാഗത്ത് ആൾനാശമോ പരിക്കോ ഉണ്ടാകാതിരുന്നത്” മുഖ്യമന്ത്രി പ്രതികരിച്ചു. കൊലപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെയല്ല പൊലീസ് നടപടിയെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ വിശദ അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി.
പൊലീസുമായി ഏറ്റുമുട്ടിയത് 5 പേരടങ്ങുന്ന സംഘമാണെന്നാണ് റിപ്പോർട്ട്. കൊല്ലപ്പെട്ട വേൽമുരുകന്റെ പക്കൽ നിന്നും 303 മോഡൽ റൈഫിൾ കണ്ടെടുത്തിട്ടുണ്ട്. ഒഡീഷയിൽ പൊലീസ് സ്‌റ്റേഷൻ ആക്രമിച്ച് ആയുധങ്ങൾ തട്ടിയെടുത്തതിനും തമിഴ്‌നാട്ടിൽ അനധികൃത ആയുധപരിശീലനത്തിനും വേൽമുരുകനെതിരെ കേസുകളുണ്ട്.
ജാമ്യമില്ലാ വാറന്റുള്ള ഇയാളെ തമിഴ്‌നാട് പൊലീസ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നെന്നും കണ്ടെത്താൻ സഹായിക്കുന്നവർക്ക് 2 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Read also: അവഗണന മാത്രം; ബിജെപി തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം പാർട്ടി വിട്ടു