തിരുവനന്തപുരം: ബിജെപി തിരുവനന്തപുരം ജില്ലാകമ്മിറ്റി അംഗം പള്ളിത്താനം രാധാകൃഷ്‌ണൻ പാർട്ടി വിട്ടു. തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സീറ്റ് വിഭജനത്തെ തുടർന്ന് ജില്ലയിൽ പാർട്ടിക്കുള്ളിൽ നടക്കുന്ന പ്രശ്‌നങ്ങളുടെ തുടർച്ചയായാണ് രാജി. ജില്ലാ കമ്മിറ്റി സ്‌ഥാനവും പാർട്ടി പ്രാഥമിക അംഗത്വവും പള്ളിത്താനം രാധാകൃഷ്‌ണൻ ഉപേക്ഷിച്ചു. ഇത്രയും കാലം പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ചിട്ടും തന്നെ പൂർണമായും അവഗണിച്ചുവെന്ന് രാധാകൃഷ്‌ണൻ പറയുന്നു.
കൂടിയാലോചനകൾ നടത്താതെ വിശ്വാസ വഞ്ചനയിലൂടെയാണ് ബിജെപി സ്‌ഥാനാർഥി നിർണയം നടത്തിയത് എന്നാണ് രാധാകൃഷ്‌ണന്റെ ആരോപണം. ഇത്രയും കാലം പ്രവർത്തിച്ച ഒരാളെന്ന നിലക്ക് ഒരു വാക്കു പോലും ചോദിക്കാതെ തന്നിഷ്‌ടപ്രകാരം സ്‌ഥാനാർഥിയെ നിർണയിച്ച രീതിയിൽ പ്രതിഷേധിച്ചാണ് രാജിയെന്നും രാധാകൃഷ്‌ണൻ പറഞ്ഞു.
അതേസമയം, മറ്റൊരു പാർട്ടിയിൽ ചേരുന്നതിനെപറ്റി ആലോചിച്ചിട്ടില്ലെന്നും രാധാകൃഷ്‌ണൻ വ്യക്‌തമാക്കി. സ്വതന്ത്രനായി മൽസരിക്കുന്നതിനെ കുറിച്ചും ആലോചിച്ചിട്ടില്ല. എന്നാൽ മൽസരിക്കണം എന്നാണ് സുഹൃത്തുക്കൾ ആവശ്യപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തദ്ദേശ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തി നിൽക്കെ നാല് പതിറ്റാണ്ടുകളായി പാർട്ടി പ്രവർത്തകനായിരുന്ന രാധാകൃഷ്‌ണന്റെ രാജി ബിജെപിക്ക് ക്ഷീണം ചെയ്‌തേക്കും.
Also Read: നിവർത്തിയില്ലാത്തതു കൊണ്ടാണ് പരസ്യ പ്രതികരണം; കെ സുരേന്ദ്രനെതിരെ കെപി ശ്രീശനും