തിരുവനന്തപുരം: നാളെ തുലാമാസ പൂജകൾക്കായി ശബരിമല നട തുറക്കുന്ന സാഹചര്യത്തിൽ ഭക്‌തർ പാലിക്കേണ്ട കോവിഡ് പ്രതിരോധ മാർഗനിർദ്ദേശങ്ങൾ വിശദീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വെർച്വൽ ക്യൂ വഴി രജിസ്‌റ്റർ ചെയ്‌ത 250 പേർക്ക് മാത്രമേ ഒരു ദിവസം ദർശനം അനുവദിക്കുകയുള്ളൂ. രജിസ്‌റ്റർ ചെയ്‌ത് 48 മണിക്കൂറിനുള്ളിൽ കിട്ടിയ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും ഭക്‌തർ കൈവശം വെക്കേണ്ടതാണെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു.
ബുദ്ദിമുട്ടുകൾ ഉണ്ടാക്കുക എന്ന ഉദ്ദേശത്തോടെയല്ല നിർദ്ദേശങ്ങൾ മുന്നോട്ട് വെക്കുന്നതെന്നും ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകാതിരിക്കാനാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് മുക്‌തരായവർക്കും ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
‘മല കയറാൻ ആരോഗ്യമുണ്ട് എന്ന് വ്യക്‌തമാക്കുന്നത് നല്ലതാണ്. രോഗം ഇല്ലാത്തവരാണെങ്കിലും കോവിഡ് കാലത്ത് പലരും വീട്ടിൽ തന്നെ കഴിഞ്ഞവരാണ്. അതിന്റെ ഭാഗമായി പെട്ടെന്ന് മല കയറിയാലും പ്രശ്‌നങ്ങൾ ഉണ്ടാകാം. 10 വയസിനും 60 വയസിനും ഇടയിൽ പ്രായമുള്ളവർക്കാണ് ദർശനത്തിന് അനുവാദമുള്ളത്’ -മുഖ്യമന്ത്രി വിശദീകരിച്ചു. വിർച്വൽ ക്യൂവിലെ ബുക്കിങ്ങിൽ ദർശനത്തിന് നൽകിയ സമയവും തീയതിയും കൃത്യമായി പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൂടാതെ, കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചു കൊണ്ട് മാത്രമേ ദർശനം നടത്താൻ പാടുള്ളൂ. സാനിറ്റൈസർ, മാസ്‌ക്, കയ്യുറകൾ തുടങ്ങിയ അടിസ്‌ഥാന സുരക്ഷാ വസ്‌തുക്കൾ കയ്യിൽ കരുതണം. അവ വേണ്ടവിധത്തിൽ ഉപയോഗിക്കുകയും ചെയ്യണം.
മല കയറുമ്പോൾ മാസ്‌ക് ധരിക്കുന്നത് ബുദ്ധിമുട്ടായതിനാൽ അത് ഒഴിവാക്കാമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ബാക്കി എല്ലാ സമയങ്ങളിലും മാസ്‌ക് നിർബന്ധമാണ്. ഭക്‌തർ കൂട്ടം കൂടി സഞ്ചരിക്കാൻ പാടില്ല. നിശ്‌ചിത അകലം പാലിച്ചിരിക്കണം. നിലക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ ആശുപത്രികൾ സജ്ജമാക്കിയിട്ടുണ്ട്. ഇവിടേക്ക് പാരാമെഡിക്കൽ സ്‌റ്റാഫിനെ നിയോഗിച്ചിട്ടുമുണ്ട്. കോവിഡ് സാഹചര്യം കണക്കിലെടുത്ത് പമ്പ ത്രിവേണിയിൽ സ്‌നാനം അനുവദിക്കില്ല. കുളിക്കാനായി പ്രത്യേക ഷവറുകൾ സജീകരിച്ചിട്ടുണ്ട്.
വടക്കാശേരി, എരുമേലി വഴികൾ ഒഴികേ ബാക്കി എല്ലാ വഴികളും അടച്ചിരിക്കുകയാണ്. പോലീസിന്റെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം. ദർശനം സുഗമമായി നടത്തുന്നതിന് വേണ്ടിയുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയായതായി മുഖ്യമന്ത്രി അറിയിച്ചു. പോലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തിൽ ആവശ്യത്തിന് പോലീസ് ഉദ്യോഗസ്‌ഥരെയും നിയോഗിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി.
Also Read: ശബരിമല തീര്‍ത്ഥാടനം കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് നടത്തണം; ഉമ്മന്‍ ചാണ്ടി