തിരുവനന്തപുരം: എസ്‌ഡിപിഐയുമായി ചേര്‍ന്ന് ഈരാറ്റുപേട്ട നഗരസഭ ഭരിക്കില്ലെന്ന് വ്യക്‌തമാക്കി മന്ത്രി വിഎന്‍ വാസവന്‍. ഭരണം കിട്ടാൻ എസ്‌ഡിപിഐയുടെ പിന്തുണ സ്വീകരിക്കില്ല. ഇത് പാർടിയുടെ പ്രഖ്യാപിത നയമാണ്. അതില്‍ നിന്ന് പിന്‍മാറ്റമില്ല. അവരുടെ വോട്ടു കൊണ്ടുള്ള വിജയം സിപിഎമ്മിന് ആവശ്യമില്ലെന്നും വിഎന്‍ വാസവന്‍ പറഞ്ഞു.
അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയപ്പോള്‍ അവര്‍ വോട്ടു ചെയ്‌തുവെന്നത് സത്യമാണ്. അത് സിപിഎമ്മുമായോ ഇടതുപക്ഷവുമായോ ചര്‍ച്ചയോ ആശയവിനിമയമോ നടത്തിയിട്ടല്ലെന്നും മന്ത്രി വ്യക്‌തമാക്കി.
“അവരുമായി ഒരു ബന്ധവും ഒരിക്കലും ഉണ്ടാക്കില്ല. എപ്പോഴൊക്കെ എസ്‌ഡിപിഐ വോട്ട് അനുകൂലമായി ലഭിച്ചിട്ടുണ്ടോ, അപ്പോഴെല്ലാം രാജിവച്ച്, ശക്‌തമായ നിലപാട് സിപിഎം സ്വീകരിച്ചിട്ടുണ്ട്. കോണ്‍ഗ്രസിന്റെ നിലപാടും നിലവാരവുമല്ല സിപിഎമ്മിന്. എല്ലാക്കാലത്തും എസ്‌ഡിപിഐയെ ഇടതുപക്ഷം രാഷ്‌ട്രീയമായി എതിര്‍ത്തിട്ടുണ്ട്. ആ നിലപാടില്‍ മാറ്റമില്ല. അവരുടെ വോട്ടു കൊണ്ടുള്ള വിജയം സിപിഎമ്മിന് വേണ്ട,”- അദ്ദേഹം പറഞ്ഞു.
ഈരാറ്റുപേട്ടയിൽ നഗരസഭാ ചെയർപേഴ്സൺ സുഹറ അബ്‌ദുള്‍ ഖാദറിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായിരുന്നു. എസ്‌ഡിപിഐ അംഗങ്ങൾ അവിശ്വാസ പ്രമേയത്തെ പിന്തുണച്ചിരുന്നു. മുസ്‌ലിം ലീഗിലെ അംഗത്തിനെതിരായ പ്രമേയം പാസായതോടെ ഈരാറ്റുപേട്ടയിൽ യുഡിഎഫ് ഭരണം പ്രതിസന്ധിയിലായി. യുഡിഎഫിൽ നിന്നും കൂറുമാറിയ കോൺഗ്രസ് അംഗം അൽസന്ന പരീക്കുട്ടിയും വോട്ടെടുപ്പിൽ പങ്കെടുത്തിരുന്നു. എല്‍ഡിഎഫിന്റെ ഒമ്പത് അംഗങ്ങള്‍ക്കൊപ്പം എസ്‌ഡിപിഐയുടെ അഞ്ച് വോട്ടുകളും കോണ്‍ഗ്രസ് അംഗത്തിന്റെ ഒരു വോട്ടും കൂടിയായതോടെയാണ് അവിശ്വാസ പ്രമേയം പാസായത്.
Most Read: ബാക്കിയുണ്ട്, നിവർന്നു നിൽക്കാനുള്ള മനസും ഉയർത്തിപ്പിടിക്കാനൊരു തലയും; മുഫീദ തെസ്‌നി