തളിപ്പറമ്പ്: കോവിഡ് വ്യാപന ഭീഷണി കെഎസ്ആർടിസി സർവീസുകളെയും സാരമായി ബാധിക്കുന്നു. കോവിഡ് രൂക്ഷമായതോടെ യാത്രക്കാർ കുറഞ്ഞതാണ് തിരിച്ചടിയായത്. ഇതോടെ പ്രതിദിനം റദ്ദാക്കുന്ന സർവീസുകളുടെ എണ്ണവും കൂടിയിരിക്കുകയാണ്.
ജില്ലയിലാകെ 30 പതിവ് സർവീസുകളാണ് കഴിഞ്ഞ ദിവസം റദ്ദാക്കിയത്. നൂറിലേറെ ഷെഡ്യൂളുകൾ ഓടിച്ചിരുന്ന കണ്ണൂർ ഡിപ്പോയിൽ ഇപ്പോൾ പ്രതിദിനം 60 മുതൽ 70 സർവീസുകൾ മാത്രമാണ് പോകുന്നത്. 62 ബസുകളാണ് ചൊവ്വാഴ്‌ച സർവീസ് നടത്തിയത്. പയ്യന്നൂരിൽ ഏഴ് സർവീസുകൾ കഴിഞ്ഞദിവസം റദ്ദാക്കിയപ്പോൾ തലശ്ശേരിയിൽ ഒമ്പതെണ്ണം ഓടിയില്ല.
45 ബസുകളാണ് കണ്ണൂർ, പയ്യന്നൂർ, തലശ്ശേരി എന്നിങ്ങനെ മൂന്ന് ഡിപ്പോകളിലായി കട്ടപ്പുറത്തുള്ളത്. കഴിഞ്ഞ വർഷത്തെ ലോക്ക്ഡൗണിന് ശേഷം നിരത്തിലിറക്കാത്ത ബസുകളുമുണ്ട്. കണ്ണൂർ ഡിപ്പോയുടെ കോയമ്പത്തൂർ, മധുര, ഊട്ടി എന്നിവിടങ്ങളിലേക്കുള്ള ബസുകളൊന്നും ഓട്ടം പുനരാരംഭിച്ചിരുന്നില്ല.
അതേസമയം കർണാടകയിൽ കർഫ്യൂ പ്രഖ്യാപിച്ചതും അന്തർ സംസ്‌ഥാന ബസുകളുടെ ഓട്ടത്തെ ബാധിച്ചിട്ടുണ്ട്. ഇതോടെ പ്രതിദിന വരുമാനവും ഗണ്യമായി കുറഞ്ഞു.
ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ ജില്ലയിൽ നിന്ന് അന്തർ സംസ്‌ഥാന സർവീസുകൾ ഉണ്ടാകില്ല. കണ്ണൂർ ഡിപ്പോയുടെ ബെംഗളൂരു, മംഗളൂരു സർവീസുകൾ കഴിഞ്ഞദിവസം റദ്ദാക്കിയിരുന്നു. പയ്യന്നൂർ ഡിപ്പോയിൽ നിന്നുള്ള ബെംഗളൂരു സർവീസ് നിലച്ചിട്ട് ദിവസങ്ങളായി.
Malabar News: ചട്ടഞ്ചാലില്‍ ഓക്‌സിജന്‍ പ്ളാന്റ് സ്‌ഥാപിക്കാൻ തീരുമാനമായി