കോഴിക്കോട്: കേരളത്തിന് ആശ്വാസമായി നിപ പ്രതിരോധ നടപടികൾ. സംസ്‌ഥാനത്ത് ഇന്നും പുതിയ പോസിറ്റീവ് കേസുകളില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. ഇന്ന് ലഭിച്ച 71 പരിശോധനാ ഫലങ്ങളും നെഗറ്റീവാണ്. ഇതുവരെ 218 സാമ്പിളുകളാണ് പരിശോധിച്ചത്. ചികിൽസയിൽ ഉള്ളവരുടെ ആരോഗ്യനില തൃപ്‌തികരമാണെന്നും ആരോഗ്യമന്ത്രി അറിയിച്ചു. അതേസമയം, കണ്ടെയ്‌ൻമെന്റ് സോണിൽ ഇളവുകൾ പ്രഖ്യാപിക്കുമെന്നും മന്ത്രി വ്യക്‌തമാക്കി.
വെറ്ററിനറി വിദഗ്‌ധർ നിപ മേഖലകളിൽ സന്ദർശനം നടത്തി. വിദഗ്‌ധ സംഘത്തിന്റെ നിർദ്ദേശം അനുസരിച്ചു കളക്‌ടർ ഉത്തരവിറക്കും. ഇന്നും നാളെയുമായി 136 സാമ്പിളുകളുടെ ഫലം കൂടി ലഭിക്കുമെന്നും മന്ത്രി പറഞ്ഞു. ഇന്ന് 37 പേരെ കൂടി സമ്പർക്ക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതോടെ സമ്പർക്ക പട്ടികയിൽ ഉള്ളവരുടെ എണ്ണം 1270 ആയി. ചെറുവണ്ണൂർ സ്വദേശിയുടെ സമ്പർക്ക പട്ടികയിൽ 127 പേരാണുള്ളത്.
ആദ്യം മരിച്ച വ്യക്‌തിയുടെ സമ്പർക്ക പട്ടികയിൽ 407 പേരാണുള്ളത്. ചികിൽസയിലുള്ള ആരോഗ്യ പ്രവർത്തകന്റെ സമ്പർക്ക പട്ടികയിൽ 168 പേരും, രണ്ടാമത് മരിച്ച ആയഞ്ചേരി സ്വദേശിയുടെ പട്ടികയിൽ 448 പേരുമാണുള്ളത്. സമ്പർക്ക പട്ടിക തയ്യാറാക്കാൻ പോലീസ് സഹായിച്ചുവെന്നും മന്ത്രി അറിയിച്ചു. സംസ്‌ഥാനത്ത് പുതിയ നിപ കേസുകൾ റിപ്പോർട് ചെയ്യുന്നില്ലെങ്കിലും ജില്ലകളിൽ ജാഗ്രത തുടരണമെന്നും ആരോഗ്യമന്ത്രി നിർദ്ദേശം നൽകി.
സ്‌ഥിതിഗതികൾ നിയന്ത്രണ വിധേയമാണ്. എങ്കിലും നിരന്തരം വീക്ഷിച്ചു പ്രോട്ടോകോൾ പ്രകാരമുള്ള നടപടി സ്വീകരിക്കണം. സമ്പർക്ക പട്ടികയിൽ ഉള്ളവർ സമ്പർക്ക ദിവസം മുതൽ 21 ദിവസം ഐസൊലേഷനിൽ കഴിയണമെന്നും മന്ത്രി നിർദ്ദേശം നൽകി.
സംസ്‌ഥാന തലത്തിലും നിപ പ്രതിരോധ പ്രവർത്തനങ്ങൾ ശക്‌തമായി തുടരുകയാണ്. ആരോഗ്യവകുപ്പ് ഡയറക്‌ടറേറ്റിൽ സംസ്‌ഥാനതല കൺട്രോൾ റൂം പ്രവർത്തിച്ചു വരുന്നുണ്ട്. എല്ലാ ജില്ലകളിലും പ്രത്യേകമായി ആംബുലൻസ്, ഐസൊലേഷൻ വാർഡുകൾ എന്നിവ സജ്‌ജമാക്കിയതായും ആരോഗ്യമന്ത്രി അറിയിച്ചു.
Most Read| ആനക്കൊമ്പ് കേസ്; തുടർ നടപടികൾ സ്‌റ്റേ ചെയ്‌ത് ഹൈക്കോടതി