ന്യൂഡെൽഹി: രാഹുൽ ഗാന്ധിക്ക് എതിരെ അധിക്ഷേപകരമായ പരാമർശവുമായി അസം മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ഹിമന്ത ബിശ്വ ശര്‍മ്മ. രാജീവ് ഗാന്ധിയുടെ മകനാണ് രാഹുല്‍ ഗാന്ധി എന്നുള്ളതിന് ബിജെപി ഇതുവരെ തെളിവൊന്നും ചോദിച്ചിട്ടില്ലെന്നാണ് ഹിമന്ത ബിശ്വ ശര്‍മ്മയുടെ അധിക്ഷേപകരമായ പ്രസ്‌താവന.
സര്‍ജിക്കല്‍ സ്ട്രൈക്കിനും ഇന്ത്യയുടെ കോവിഡ് വാക്‌സിനും രാഹുല്‍ ഗാന്ധി നിരന്തരം തെളിവ് ചോദിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഹിമന്ത ശര്‍മ്മയുടെ അധിക്ഷേപ പരാമര്‍ശം. “സര്‍ജിക്കല്‍ സ്ട്രൈക്കിന് കോണ്‍ഗ്രസ് തെളിവ് ചോദിച്ചു. വാക്‌സിനുകളുടെ ആധികാരികതക്കും അവര്‍ തെളിവ് ചോദിച്ചു. എന്നാല്‍ രാഹുല്‍, രാജീവിന്റെ മകനാണെന്നതിന് തങ്ങള്‍ എപ്പോഴെങ്കിലും തെളിവ് ചോദിച്ചോ,?”- എന്നായിരുന്നു ഹിമന്ത ശര്‍മ്മയുടെ വിവാദ പരാമര്‍ശം.
ഉത്തരാഖണ്ഡില്‍ ബിജെപി തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആയിരുന്നു ഹിമന്ത ശര്‍മ്മയുടെ വിവാദ പരാമര്‍ശം. ചില സമയങ്ങളില്‍ ഇന്ത്യയൊരു രാഷ്‌ട്രമാണെന്ന് കോണ്‍ഗ്രസ് പറയും. ചില സമയങ്ങളില്‍ സംസ്‌ഥാനങ്ങളുടെ യൂണിയനാണെന്ന് അവകാശപ്പെടും. ഇതു കേള്‍ക്കുമ്പോള്‍ ജിന്നയുടെ ആത്‌മാവ് കോണ്‍ഗ്രസിൽ കയറിയതായി തോന്നും. മദ്രസകള്‍ തുറക്കാന്‍ അവകാശമുണ്ടെന്ന് പറയും. മുസ്‌ലിം സര്‍വകലാശാലകള്‍ ആരംഭിക്കാനും അവകാശമുണ്ടെന്ന് പറയും. ഹിജാബ് ധരിക്കുന്നത് അവകാശമാണെന്നും ഇവര്‍ തന്നെ പറയും.
ദ്രുവീകരണത്തിന്റെ രാഷ്‌ട്രീയം നടപ്പിലാക്കാന്‍ വേണ്ടി മാത്രമാണ് ഇവര്‍ അവകാശങ്ങളെക്കുറിച്ച് സംസാരിക്കുന്നത്. അഞ്ച് സംസ്‌ഥാനങ്ങളിലെ തിരഞ്ഞെടുപ്പോടെ ഇതിന് ഒരു അവസാനമാകുമെന്നും ഹിമന്ത ശര്‍മ്മ പറഞ്ഞു. മുന്‍ കോണ്‍ഗ്രസ് നേതാവായ ഹിമന്ത ബിശ്വ ശര്‍മ്മ 2015ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ബിജെപിയില്‍ എത്തിയത്.
Most Read: ട്രയല്‍ റണ്ണിനൊരുങ്ങി പേട്ട- എസ്എന്‍ ജംഗ്ഷന്‍ മെട്രൊ റെയില്‍പാത