ചെന്നൈ : രജനികാന്ത് നായകനായ ‘യന്തിരൻ’ എന്ന ചിത്രത്തിന്റെ കഥ മോഷ്‌ടിച്ചതാണെന്ന കേസിൽ സംവിധായകൻ ശങ്കറിനെതിരെ ജാമ്യമില്ലാ വാറണ്ട്. ചെന്നൈ എഗ്‌മോർ മജിസ്‌ട്രേറ്റ് കോടതിയാണ് കേസിൽ ശങ്കറിനെതിരെ നടപടി സ്വീകരികരിച്ചത്. എഴുത്തുകാരനായ അരൂർ തമിഴ്‌നാടൻ 2010ൽ നൽകിയ കേസിലാണ് ഇപ്പോൾ കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്.
കേസ് നൽകി 10 വർഷങ്ങൾക്കിപ്പുറമാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. 1996ൽ പുറത്തിറങ്ങിയ തന്റെ കഥയായ ജിഗൂബയാണ് ശങ്കർ യന്തിരൻ എന്ന സിനിമയാക്കിയത് എന്നാണ് അരൂർ പരാതിയിൽ വ്യക്‌തമാക്കുന്നത്. 2010ൽ യന്തിരൻ പുറത്തിറങ്ങിയതിന് പിന്നാലെയാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം പരാതി സമർപ്പിച്ചത്.
എന്നാൽ കഴിഞ്ഞ 10 വർഷമായി കേസിന്റെ വിചാരണയിൽ ശങ്കർ ഹാജരായിരുന്നില്ല. കോടതി ആവശ്യപ്പെട്ടിട്ടും തുടർച്ചയായി ഹാജരാകാതിരുന്ന സാഹചര്യത്തിലാണ് കേസ് നൽകി 10 വർഷങ്ങൾക്ക് ശേഷം ശങ്കറിനെതിരെ കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്. രജനികാന്തിനെ നായകനാക്കി നിർമ്മിച്ച യന്തിരൻ തെന്നിന്ത്യയിലെ വിജയ ചിത്രമായിരുന്നു. ബഹുഭാഷകളിലായി ലോകമെമ്പാടുമുള്ള തീയേറ്ററുകളിൽ എത്തിയ ചിത്രം വലിയ സാമ്പത്തിക വിജയവും നേടിയിരുന്നു. തുടർന്ന് 2018ൽ ചിത്രത്തിന്റെ രണ്ടാം ഭാഗവും പുറത്തിറക്കി.
Read also : യുപിയിൽ 30കാരി കൂട്ട ബലാൽസംഗത്തിന് ഇരയായി, വീഡിയോ പകർത്തി