ലഖ്‌നൗ: ഉത്തർപ്രദേശിൽ ആറ് പേർ ചേർന്ന് 30കാരിയെ കൂട്ടബലാൽസംഗത്തിന് ഇരയാക്കി ദൃശ്യങ്ങൾ പകർത്തി. യുപിയിലെ ബദൗനിൽ മാസങ്ങൾക്ക് മുൻപാണ് സംഭവം നടന്നത്. യുവതിയെ ഉപദ്രവിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പ്രതികൾ വിൽക്കാൻ ശ്രമിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. സംഭവത്തിൽ മുഴുവൻ പ്രതികളും അറസ്‌റ്റിൽ ആയതായി പോലീസ് പറഞ്ഞു.
കഴിഞ്ഞ ഒക്‌ടോബറിൽ ഉത്തർപ്രദേശിലെ മീററ്റിനടുത്തുള്ള ബദൗനിലാണ് സംഭവം നടന്നത്. 30കാരിയെ ആറു പേർ ചേർന്ന് വയലിൽ വച്ച് കൂട്ടബലാസംഗത്തിന് ഇരയാക്കുക ആയിരുന്നു. പ്രതികളിൽ രണ്ട് പേർ പ്രായപൂർത്തി ആകാത്തവരാണ്. 15നും 17നും ഇടയിലാണ് ഇവരുടെ പ്രായമെന്ന് പോലീസ് പറഞ്ഞു.
സംഭവം പുറത്തു പറയാതിരിക്കാൻ പ്രതികൾ യുവതിയെ ഉപദ്രവിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പകർത്തിയിരുന്നു. ശനിയാഴ്‌ച ഈ വീഡിയോ ദൃശ്യങ്ങൾ പ്രദേശവാസികൾക്ക് ഇടയിൽ പ്രചരിക്കാൻ തുടങ്ങിയതോടെ ആണ് സംഭവം പുറംലോകം അറിയുന്നത്. ദളിത് സ്‌ത്രീയാണ് പീഡനത്തിന് ഇരയായത് എന്നാണ് റിപ്പോർട്.
കേസിലെ പ്രതികളിൽ ഒരാൾ, യുവതിയെ ഉപദ്രവിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ 300 രൂപക്ക് നാട്ടുകാർക്ക് വിറ്റതായി റിപ്പോർട്ടിൽ പറയുന്നു. സംഭവത്തെ കുറിച്ച് പുറത്തു പറഞ്ഞാൽ പ്രതികൾ വീഡിയോ പ്രചരിപ്പിക്കും എന്ന ഭയത്താലാണ് യുവതിയും ബന്ധുക്കളും പോലീസിൽ പരാതിപ്പെടാതിരുന്നത് എന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തു.
Also Read: 2021ലെ ആദ്യ മൻ കി ബാത്ത്; ഡെൽഹി സംഘർഷത്തെ അപലപിച്ച് പ്രധാനമന്ത്രി