ന്യൂഡെല്‍ഹി: തനിക്കെതിരെ ഹാജരാക്കിയ തെളിവുകൾ വ്യാജമെന്ന് ഡെല്‍ഹി കലാപക്കേസില്‍ അറസ്‌റ്റിലായ ജെഎന്‍യു വിദ്യാർഥി നേതാവ് ഉമര്‍ ഖാലിദ്. ബിജെപി ഐടി സെല്ലില്‍ നിന്ന് പ്രചരിപ്പിച്ച വീഡിയോ ദൃശ്യങ്ങളാണ് ഉമറിന്റെ പ്രസംഗമെന്ന രീതിയിൽ പുറത്തുവിട്ടതെന്ന് ഉമര്‍ ഖാലിദിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. മുതിര്‍ന്ന അഭിഭാഷകന്‍ ത്രിദീപ് പയസാണ് ഉമറിന് വേണ്ടി ഹാജരായത്.
ഡെല്‍ഹി കലാപവുമായി ബന്ധപ്പെട്ട് 715 എഫ്ഐആറുകൾ പോലീസ് രജിസ്‌റ്റര്‍ ചെയ്‌തിരുന്നെങ്കിലും ഇതിലൊന്നില്‍ പോലും ഉമര്‍ ഖാലിദിന്റെ പേരില്ലെന്ന് പയസ് വാദിച്ചു. “പൗരത്വ നിയമത്തെ എതിര്‍ത്തു എന്ന ഒറ്റ കാരണത്താൽ ഉമറിന് മേല്‍ അനാവശ്യമായി യുഎപിഎ ചുമത്തിയതാണ്”- ത്രിദീപ് പയസ് കോടതിയെ അറിയിച്ചു. പൂര്‍ണ്ണമായും കെട്ടിച്ചമച്ച കുറ്റപത്രമാണ് ഡെല്‍ഹി പോലീസ് തയ്യാറാക്കുന്നത്. എഫ്ഐആറില്‍ രേഖപ്പെടുത്തിയിട്ടുള്ള പ്രസ്‌താവനകളും സാക്ഷിമൊഴികളും വസ്‌തുതാ വിരുദ്ധമാണെന്നും പയസ് കൂട്ടിച്ചേർത്തു.
റിപ്പബ്ളിക് ടിവിയും ന്യൂസ് 18നും പുറത്തുവിട്ട ദൃശ്യങ്ങളാണ് ഉമറിന്റെ പ്രസംഗത്തിന്റെ തെളിവായി അന്വേഷണസംഘം കാണിക്കുന്നത്. എന്നാല്‍ ഈ ദൃശ്യങ്ങൾ ചാനലുകാര്‍ ഷൂട്ട് ചെയ്‌ത വീഡിയോ അല്ലെന്നും ഇക്കാര്യം ഈ മാദ്ധ്യമ സ്‌ഥാപനങ്ങള്‍ തന്നെ സമ്മതിച്ചിട്ടുണ്ടെന്നും പയസ് പറഞ്ഞു.
ബിജെപി ഐടി സെല്‍ തലവന്‍ അമിത് മാളവ്യയുടെ ട്വീറ്റില്‍ നിന്ന് ലഭിച്ച ദൃശ്യങ്ങളാണ് ചാനലുകൾ പുറത്തുവിട്ടതെന്നും ഇവയാണ് അന്വേഷണ സംഘം തെളിവായി സ്വീകരിച്ചതെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഇതോടെ ദൃശ്യങ്ങള്‍ പരിശോധിക്കാതെയാണോ സംപ്രേഷണം ചെയ്‌തതെന്ന് ആരാഞ്ഞ കോടതിക്ക് അതേയെന്ന് മറുപടി നല്‍കിയ പയസ് ഇക്കാര്യം സമ്മതിച്ചുകൊണ്ടുള്ള റിപ്പബ്ളിക് ടിവിയുടെ വിശദീകരണവും കോടതിക്ക് മുന്നില്‍ അവതരിപ്പിച്ചു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡെല്‍ഹിയില്‍ നടന്ന സമരത്തില്‍ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ചാണ് ഉമർ ഖാലിദിനെ ഡെൽഹി പോലീസ് അറസ്‌റ്റ് ചെയ്‌തത്. 2020 ഫെബ്രുവരിയിലുണ്ടായ ഡെല്‍ഹി കലാപത്തില്‍ 53 പേരാണ് കൊല്ലപ്പെട്ടത്. ഇതിന് പിന്നാലെ കലാപത്തിന് ആഹ്വാനം ചെയ്‌തവരെന്ന് ആരോപിച്ച് നിരവധി വിദ്യാർഥികളെ യുഎപിഎ ചുമത്തി ഡെൽഹി പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു.
Read also: ‘രക്‌തസാക്ഷികളുടെ പേരുകൾ നീക്കുന്നത് ചരിത്രത്തോട് ചെയ്യുന്ന അനീതി’; വിഡി സതീശന്‍