സോള്‍: ഉത്തര കൊറിയയുടെ ആന്റി എയര്‍ക്രാഫ്‌റ്റ് മിസൈല്‍ പരീക്ഷണം വിജയകരം. ഒരാഴ്‌ചക്കിടെ ഉത്തര കൊറിയ നടത്തുന്ന രണ്ടാമത്തെ മിസൈല്‍ പരീക്ഷണമാണിത്. ദക്ഷിണ കൊറിയയുമായുള്ള അനുരഞ്‌ജന ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് പരീക്ഷണം. കഴിഞ്ഞ ദിവസം ഹൈപര്‍സോണിക് മിസൈല്‍ പരീക്ഷണം നടത്തിയതിന് പിന്നാലെയായിരുന്നു വ്യാഴാഴ്‌ച ആന്റി എയര്‍ക്രാഫ്‌റ്റ് മിസൈല്‍ പരീക്ഷണവും നടത്തിയത്.
യുദ്ധ സാഹചര്യത്തില്‍ ശ്രദ്ധേയമായ പെര്‍ഫോമന്‍സ് നടത്താന്‍ കഴിവുള്ള മിസൈലാണ് ആന്റി എയര്‍ക്രാഫ്‌റ്റെന്ന് കൊറിയയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ കൊറിയന്‍ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സി പറയുന്നു. ഭരണകക്ഷിയായ വര്‍ക്കേഴ്‌സ് പാര്‍ട്ടി പോളിറ്റ് ബ്യൂറോ അംഗം പാക് ജോങ് ഷാഒന്‍ ആണ് പരീക്ഷണത്തിന് നേതൃത്വം നല്‍കിയത്. ഭരണാധികാരി കിം ജോങ് ഉന്‍ പരീക്ഷണത്തിൽ പങ്കെടുത്തിരുന്നില്ല.
ഉത്തര കൊറിയ നടത്തുന്ന മിസൈല്‍ പരീക്ഷണങ്ങള്‍ ദക്ഷിണ കൊറിയ, ജപ്പാന്‍, അമേരിക്ക എന്നീ രാജ്യങ്ങള്‍ പൊതുവെ റിപ്പോര്‍ട് ചെയ്യാറുണ്ടെങ്കിലും ആന്റി എയര്‍ക്രാഫ്‌റ്റ് പരീക്ഷണ വിവരം പുറത്ത് വിട്ടിരുന്നില്ല. അതിനാൽ താരതമ്യേന പ്രാധാന്യം കുറഞ്ഞ ഒരു ആയുധ പരീക്ഷണമായിരുന്നു ഇതെന്നാണ് സൂചന.
Read also: മോൻസന്റെ കൈവശമുള്ളവ എല്ലാം വ്യാജം; സ്‌ഥിരീകരിച്ച് പുരാവസ്‌തു വകുപ്പ്