തിരുവനന്തപുരം: കോൺഗ്രസിൽ നേതൃമാറ്റം ആവശ്യപ്പെട്ട് അദ്ധ്യക്ഷ സോണിയ ഗാന്ധിക്ക് മുതിർന്ന നേതാക്കൾ കത്തു നൽകിയ സംഭവത്തിൽ നിലപാട് വ്യക്തമാക്കി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് ഉമ്മൻ ചാണ്ടി നിലപാട് വ്യക്തമാക്കിയത്. കത്തു നൽകുന്നത് ഒരു കുറ്റമല്ലെന്നും ഒറ്റക്കെട്ടായുള്ള പോരാട്ടമാണ് ഇപ്പോൾ ആവശ്യമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
“പാർട്ടി നേതാക്കൾ തങ്ങളുടെ പ്രസിഡന്റിന് കത്തെഴുതുന്നത് കുറ്റകരമല്ല. എന്നാൽ അത് ചോർന്ന രീതി മോശമാണ്. അവർ ഒരു സ്ഥിരം അദ്ധ്യക്ഷനേയും സംഘടനാ തെരഞ്ഞെടുപ്പും ആവശ്യപ്പെട്ടു. ആ പ്രശ്‌നം ഉപേക്ഷിച്ച് ഒറ്റക്കെട്ടായുള്ള പോരാട്ടം നടത്തേണ്ട സമയമാണിത്. നേതൃത്വ പ്രതിസന്ധിയൊന്നും പാർട്ടിയിൽ ഇല്ല, രാഹുൽ ഗാന്ധി വീണ്ടും ചുമതലയേൽക്കാൻ എല്ലാവരും ആഗ്രഹിക്കുന്നുണ്ട്. ഈ വിവാദം ഒഴിവാക്കേണ്ടതായിരുന്നു എന്ന് എനിക്ക് തോന്നുന്നു. പാർട്ടി പരമോന്നതമാണ്, അത് ശക്തിപ്പെടുത്തേണ്ടതുണ്ട്” – ഉമ്മൻ ചാണ്ടി പറഞ്ഞു.
രാഹുൽ ഗാന്ധി പാർട്ടി നേതൃസ്ഥാനം ഏറ്റെടുക്കുമെന്നാണ് താൻ വിശ്വസിക്കുന്നത്. ഇപ്പോൾ പാർട്ടിയെ നയിക്കാനുള്ള ശരിയായ വ്യക്തി അദ്ദേഹമാണ്. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഉയർച്ചയും താഴ്ചയും ഉണ്ടാകും. മോദിയുടെ സ്വേച്ഛാധിപത്യ ഭരണത്തിനെതിരെ പോരാടാൻ പാർട്ടി ശക്തിപ്പെടുത്തേണ്ടത് ആവശ്യമാണ്. രാജ്യത്തിന് കരുത്തുറ്റ പ്രതിപക്ഷത്തെ വേണമെന്നും അദ്ദേഹം പറഞ്ഞു.
Read Also: ‘കോവിഷീല്‍ഡ്’ നിര്‍ത്തിവെച്ചത് ഇന്ത്യയിലെ പരീക്ഷണത്തെ ബാധിക്കില്ല; സെറം ഇന്‍സ്റ്റിറ്റ്യൂട്ട്