പാലക്കാട്: കോവിഡ് വിദഗ്‌ധ ചികിൽസാ കേന്ദ്രമായ ജില്ലാ ആശുപത്രിയിലടക്കം ചികിൽസക്കും പരിചരണത്തിനും ആവശ്യത്തിന് ആരോഗ്യ പ്രവർത്തകരില്ല. ഇത് കോവിഡ് പരിചരണത്തെയും ബാധിച്ചു തുടങ്ങി. പ്രതിസന്ധി പരിഹരിക്കാൻ ഹോസ്‌പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി സ്വന്തം നിലയ്‌ക്ക് ആരോഗ്യ പ്രവർത്തകരെ നിയോഗിക്കാൻ ശ്രമം തുടങ്ങിയെങ്കിലും ഇതുവഴി വളരെ കുറച്ചുപേരെ മാത്രമേ നിയമിക്കാനാകൂ.
ദേശീയ ആരോഗ്യ ദൗത്യം വഴിയാണ് കൂടുതൽ ജീവനക്കാരെ ലഭ്യമാക്കേണ്ടത്. ഇതിനിടെ ആരോഗ്യ പ്രവർത്തകർക്കു കോവിഡ് ബാധിക്കുന്നതും കടുത്ത പ്രതിസന്ധി സൃഷ്‌ടിക്കുന്നു. ഇവർക്കു പകരം ചുമതലയേൽക്കാൻ കൂടി ജീവനക്കാർ ഇല്ലാത്ത സ്‌ഥിതിയാണ്. ഉള്ളവർ അധിക ജോലി ചെയ്‌തും അവധിയെടുക്കാതെയുമാണു ചികിൽസയും പരിചരണവും മുന്നോട്ട് കൊണ്ടുപോകുന്നത്.
ജില്ലയിൽ കോവിഡ് ചികിൽസ ഉറപ്പാക്കാൻ ഫസ്‌റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾ തുടങ്ങാൻ നിർദ്ദേശിച്ചിട്ടുണ്ടെങ്കിലും ഇവിടേക്കും ആരോഗ്യ പ്രവർത്തകരെ കണ്ടെത്തിയിട്ടില്ല. ഗവ.മെഡിക്കൽ കോളജിൽ ആരംഭിക്കുന്ന സിഎഫ്‌എൽടിസി നാളെ മുതൽ പ്രവർത്തനം തുടങ്ങും. മെഡിക്കൽ കോളജിലെ ഡോക്‌ടർമാരുടെയും നഴ്‌സുമാരുടെയും സേവനം ഉപയോഗപ്പെടുത്തി സെന്റർ പ്രവർത്തിപ്പിക്കാനാണ് ഉത്തരവ്.
ജീവനക്കാരുടെ കുറവ് കോവിഡ് ചികിൽസയെ സാരമായി ബാധിക്കുമെന്ന് ആരോഗ്യ വിദഗ്‌ധർ മുന്നറിയിപ്പ് നൽകിയിട്ടും നിയമത്തിന് നടപടി ഇല്ലാത്തതിൽ ആരോഗ്യ വകുപ്പും ആശങ്കയിലാണ്.ഒന്നും രണ്ടും തരംഗത്തിൽ ചികിൽസ ഉറപ്പാക്കാൻ നിയമിച്ച കോവിഡ് ബ്രിഗേഡിനെ കഴിഞ്ഞ ഒക്‌ടോബറിൽ പിരിച്ചു വിട്ടിരുന്നു. ദേശീയ ആരോഗ്യ ദൗത്യം വഴിയാണ് ഇവരെ നിയമിച്ചിരുന്നത്.
Also Read: കൈക്കൂലി കേസിൽ ഒളിവിൽ പോയ ഉദ്യോഗസ്‌ഥൻ തിരികെ ജോലിയിൽ; നാടകീയം