ലക്ഷദ്വീപ്: ലക്ഷദ്വീപ് സിനിമാ പ്രവർത്തക ഐഷ സുൽത്താനക്ക് കവരത്തി പോലീസിന്റെ നോട്ടീസ്. ബയോവെപ്പൺ പരാമർശത്തിൽ ഐഷ സുൽത്താനക്ക് എതിരെ രാജ്യദ്രോഹ കുറ്റത്തിന് കേസെടുത്തതിന് പിന്നാലെയാണ് നോട്ടീസ്. ഈ മാസം 20ന് കവരത്തി പോലീസ് ഹെഡ് ക്വാർട്ടേഴ്‌സിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് നോട്ടീസിൽ പറയുന്നു.
ക്രിമിനൽ നടപടി ചട്ടത്തിലെ അറസ്‌റ്റ് നിർബന്ധമല്ലാത്ത 41എ പ്രകാരമുള്ള നോട്ടീസാണ് ഐഷ സുൽത്താനക്ക് നൽകിയിരിക്കുന്നത്. ബയോവെപ്പൺ പരാമർശത്തെ തുടർന്ന് ബിജെപി നൽകിയ പരാതിയിലാണ് ഐഷക്ക് എതിരെ രാജ്യദ്രോഹ കുറ്റത്തിന് കേസെടുത്തത്.
‘ഒരു വര്‍ഷത്തോളമായി കോവിഡ് കേസുകളൊന്നും റിപ്പോർട് ചെയ്‌തിട്ടില്ലാത്ത ലക്ഷദ്വീപില്‍ പ്രഫുൽ പട്ടേലും കൂട്ടാളികളും കാലുകുത്തിയതിനെ തുടർന്നാണ് രോഗവ്യാപനം ഉണ്ടായത്. ഹോസ്‌പിറ്റൽ സൗകര്യങ്ങളില്ലെന്ന് അറിഞ്ഞിട്ടും, ആ കാര്യം ഞങ്ങളുടെ മെഡിക്കല്‍ ഡയറക്‌ടർ പ്രഫുൽ പട്ടേലിനെ അറിയിച്ചപ്പോഴും അതൊന്നും ചെവി കൊള്ളാതെ മെഡിക്കല്‍ ഡയറക്‌ടറെ പോലും ഡീ പ്രമോട്ട് ചെയ്‌ത പ്രഫുൽ പട്ടേലിനെയാണ് താൻ ബയോവെപ്പൺ ആയി താരതമ്യം ചെയ്‌തത്. അല്ലാതെ രാജ്യത്തെയോ ഗവണ്‍മെന്റിനെയോ അല്ല’, എന്നാണ് സംഭവത്തിൽ ഐഷ സുൽത്താനയുടെ വിശദീകരണം.
വിഷയത്തിൽ ഐഷ സുൽത്താനയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തി. ലക്ഷദ്വീപ് എംപിയും ബിജെപി ഇതര സംഘടനകളും ഐഷക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ചു. അതേസമയം, ബിജെപി ലക്ഷദ്വീപ് ഘടകം ഐഷക്ക് എതിരെ പ്രതിഷേധം രേഖപ്പെടുത്തി. ബിജെപി പ്രവർത്തകരുടെ വീടുകളിലാണ് പ്രതിഷേധ കൂട്ടായ്‌മകൾ സംഘടിപ്പിച്ചത്.
Read also: ഇന്ത്യയിൽ നിന്നുള്ള ഉൽപ്പന്നങ്ങളിൽ കോവിഡ് സാന്നിധ്യം; ചൈനയിൽ വിലക്ക്